Sunday, July 24, 2011

എച്ച് 1 എന്‍ 1 പടരുമെന്ന് ആശങ്ക ആരോഗ്യവകുപ്പിന് ജാഗ്രതക്കുറവ്

എസ് അജോയ്
കോട്ടയം: സംസ്ഥാനത്ത് മഴ കനത്തതോടെ എച്ച് 1 എന്‍ 1 രോഗം പടരുമെന്ന് ആശങ്ക. ഇപ്പോഴുള്ള എച്ച് 1 എന്‍ 1  വൈറസ് കുറേക്കൂടി അപകടകാരിയാണെന്നാണ് സൂചന. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസിന്റെ സാമ്പിള്‍ പൂണൈയിലെ ആസ്ഥാനത്തേക്ക് അയച്ചു. ഏതാനും ദിവസത്തിനകം വൈറസിന്റെ സ്വഭാവം സംബന്ധിച്ച് വ്യക്തമാകും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആരോഗ്യവകുപ്പിന്റെ ജാഗ്രതക്കുറവ് ഏറെ വിമര്‍ശനമായി. പല ആശുപത്രികളിലും അസുഖത്തെ നേരിടാനുള്ള ഒസള്‍ട്ടാവിമിര്‍(ടമിഫ്ളൂ) മരുന്നില്ല. പലസ്ഥലങ്ങളിലും ഡോക്ടര്‍മാരുടെ കുറവും ജനരോഷത്തിനിടയാക്കി.
കഴിഞ്ഞ വര്‍ഷം എച്ച്വണ്‍ എന്‍വണ്‍ രോഗത്തെ നേരിടാന്‍ വ്യാപകമായ ഒരുക്കങ്ങളായിരുന്നു ആരോഗ്യ വകുപ്പ് നടത്തിയത്.ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും വേണ്ടത്ര നല്‍കിയിരുന്നു. പ്രത്യേക എച്ച്വണ്‍ എന്‍വണ്‍ വാര്‍ഡുകള്‍  രൂപീകരിച്ചു. ഐസിയുകള്‍  സജ്ജമാക്കി. മിക്ക ആശുപത്രികളിലും പ്രത്യേക വാര്‍ഡുകളും രൂപീകരിച്ചു. മരുന്നുകളും യഥേഷ്ടമുണ്ടായിരുന്നു.ഡോക്ടര്‍മാരും ആവശ്യത്തിനുണ്ടായിരുന്നു.
രോഗത്തിനെതിരെ 75 ശതമാനം മലയാളികളും പ്രതിരോധം നേടിയിട്ടില്ലെന്നാണ് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററും ആരോഗ്യ വകുപ്പും നടത്തിയ പഠനത്തിലുള്ളത്. 2009 ന് ശേഷം കേരളത്തില്‍ 3150 പേര്‍ക്ക് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചിരുന്നു.
2009, 2010 വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ മഴ ശക്തി പ്രാപിച്ച ശേഷമാണ് രോഗം പെരുകിയതെന്നു കാണാം.കാലവര്‍ഷത്തിനുശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ഗര്‍ഭിണികള്‍ക്ക് രോഗ സാധ്യത ഏറെയാണ്. അതിനാല്‍ ഇക്കൊല്ലം ഗര്‍ഭിണികളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ വര്‍ഷം ഒരാള്‍ അസുഖം ബാധിച്ച് മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, പാലക്കാട്  ജില്ലകളിലാണ് രോഗം കൂടിയത്.   
രോഗലക്ഷണങ്ങള്‍
എച്ച് 1 എന്‍1 പനിക്ക് സാധാരണ പനിയുടെ ലക്ഷണങ്ങളാണ്. ഇത് 'ഇന്‍ഫ്ളുവന്‍സ എ' എന്നറിയപ്പെടുന്നു. പനി, കഫക്കെട്ട്, ശരീരവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണം. ചില രോഗികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ആണ് മറ്റൊരാളിലേക്ക് രോഗം പകരുക.
മുന്‍കരുതല്‍
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് വായ പൊത്തുക.
* ചെറിയ പനി വന്നാലും ഡോക്ടറെ കാണുക, സ്വയം ചികിത്സ ഒഴിവാക്കുക.
* രോഗം വന്നാല്‍ എറ്റവും മികച്ച ചികിത്സ വിശ്രമം തന്നെ.
* ആരോഗ്യകരമായ ജീവിത രീതികള്‍ ശീലിക്കുക.
* പനിയോ ചുമയോ പെട്ടെന്ന് കൂടുകയോ മാറാതിരിക്കുകയോ ചെയ്യുന്നത് ഗൌരവത്തോടെ കാണുക.
* ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

No comments:

Post a Comment