Monday, July 4, 2011

വിദ്യാഭ്യാസ കച്ചവടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം

എസ് അജോയ്
കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന്  കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ സ്വാശ്രയ പ്രശ്നത്തില്‍ ജനവിരുദ്ധ നിലപാട് എടുക്കുന്നതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അമര്‍ഷം പുകയുന്നു. സ്വാശ്രയ പ്രശ്നത്തില്‍ അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുത്ത് മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മാത്യക കാട്ടുമ്പോള്‍ ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ ഒപ്പം ചേര്‍ന്ന് മാനുഷികമുഖം നഷ്ടപ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ഇപ്പോള്‍ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് അഖില മലങ്കര ഓര്‍ത്തഡോക്സ് അല്‍മായ വേദി ജനറല്‍സെക്രട്ടറി തോമസ്ചാണ്ടി പറഞ്ഞു. മെഡിക്കല്‍ കോളജ് ഇപ്പോള്‍ ചില വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റാണ്. ഇവര്‍ സഭയുടെ സല്‍പ്പേര് പണയം വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനൊപ്പം ചേര്‍ന്ന് സാമൂഹ്യ നീതിയെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ അമല,ജൂബിലി,പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ക്ക് പുറത്തുള്ള ഏക കത്തോലിക്കേതര മെഡിക്കല്‍ കോളജാണ് കോലഞ്ചേരി. കോലഞ്ചേരി കോളേജിന്റെ ജോര്‍ജ് പോളിനെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഔദ്യോഗിക വക്താവാക്കിയത് ഗൂഡ ലക്ഷ്യത്തോടെ ആണെന്നും സഭാ വിശ്വാസികള്‍ക്ക് സംശയമുണ്ട്. ജനവിരുദ്ധ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും  ചാനല്‍ ചര്‍ച്ചകളില്‍ ഈ തീരുമാനങ്ങള്‍ക്കു വേണ്ടി ജോര്‍ജ് പോള്‍  വാദിക്കുന്നതുംസഭയുടെ പ്രതിഛായയെ മോശമായി ബാധിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് സഭയുടെ ഭാഗമല്ലാത്തതു കൊണ്ട് ജോര്‍ജ് പോള്‍ മലങ്കരഓര്‍ത്തഡോക്സ് സഭയുടെ ഇന്റര്‍ ചര്‍ച്ച് പ്രതിനിധിയല്ല. വ്യവസായിയായ ജോര്‍ജ് പോള്‍ സഭാ ട്രസ്റ്റികളുടെ പ്രതിനിധി മാത്രമാണ്. ഇവര്‍ നടത്തുന്ന വിദ്യാഭൃാസ കച്ചവടത്തില്‍ സഭയ്ക്കു പങ്കുണ്ടോയെന്ന് വിശ്വാസികള്‍ ചോദിക്കുന്നു.
 സഭ നേരിട്ടു നടത്തുന്ന പീരുമേട്ടിലെ മാര്‍ഗ്രിഗോറിയോസ് എഞ്ചിനീയറിങ്ങ് കോളേജില്‍ സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. സഭ നടത്തുന്ന മിക്കവാറും എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളും  ലാഭേഛയല്ലാതെ നടത്തുന്നവയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകളയുന്ന രീതിയിലാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം. കണ്ടനാട് ഭദ്രാസനത്തിലെ ഡോ.തോമസ് മാര്‍ അത്താനാസ്യോസാണ് ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്. എന്നാല്‍ ഇതൊരു ആലങ്കാരിക പദവി മാത്രമാണ്.
 സാധുക്കള്‍ക്ക് സൌജന്യമായും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവിലുംചികില്‍സ നല്‍കാനാണ് ഡോ.കെസി മാമന്റെയും ഫിലിപ്പോസ് മാര്‍ തിയോഫിലിസിന്റെയും പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെയുമെല്ലാം ശ്രമഫലമായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി തുടങ്ങിയത്. പിന്നീട് ഭരണപരമായ സൌകര്യത്തിന് കോലഞ്ചേരിയിലെ ചില കച്ചവട പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പതുക്കെ ആശുപത്രിയുടെയും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഭരണസാരഥ്യം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിആര്‍ഒയും കോട്ടയം ബസേലിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പിസി ഏലിയാസ് പറഞ്ഞു.സഭയുടെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളുടെ കീഴിലാണ്. ട്രസ്റ്റുകളുടെ ഭരണപരമായ മേല്‍നോട്ടമാണ് സഭയ്ക്ക്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയാണെന്നും അദ്ദേഹം പറഞ്ഞു.
                                          

No comments:

Post a Comment