Monday, June 27, 2011

റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

 എസ് അജോയ്
കോട്ടയം: റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ സംസ്ഥാനത്ത് നഷ്ടമാകുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍. റെയില്‍വെ പാഴ്സല്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിച്ചതിനു പുറകേ ക്ളീനിങ്ങ്, കാറ്ററിങ്ങ്, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളിലും സ്വകാര്യവല്‍ക്കരണം വ്യാപിപ്പിച്ചിരുന്നു. അടുത്തയിടെ എസി അറ്റന്‍ന്റേഴ്സ് വിഭാഗവും റെയില്‍വെ കരാര്‍ ജോലിയാക്കി. ഇതോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥിരം തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് വിന്യസിച്ചെങ്കിലും നൂറുകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്.
റെയില്‍വെ ക്ളീനിങ്ങ് വിഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതോടെ കേരളത്തില്‍ മാത്രം 1000 തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് ദക്ഷിണ റെയില്‍വെ എംപ്ളോയിസ് യൂണിയന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി ജികെ പിള്ള പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ റിട്ടയറിങ്ങമുറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും നടക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ റീട്ടയറിങ്ങ് റൂമുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് റെയില്‍നെ പ്രഖ്യാപിച്ചു. ഈ ശ്രമം വിജയിച്ചാല്‍  മററുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.
റെയില്‍വെ കയറ്റിറക്ക് സ്വകാര്യവല്‍ക്കരിച്ചതോടെ 1400ഓളം പോര്‍ട്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമായി. മുമ്പ് പാഴ്സലുകള്‍ കാൈര്യം ചെയ്തുകൊണ്ടിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് ലഭിക്കാറ്. എന്നാല്‍ ട്രോളി ബാഗുകള്‍ വ്യാപകമായതോടെ ഈ വരുമാനത്തിലും കുറവ് വന്നു. എന്‍ഡിഎ ഭരണകാലത്ത് മമതാ ബാനര്‍ജി റെയില്‍മന്ത്രിയായിരുന്ന കാലത്താണ് കയറ്റിറക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് തിരുവനന്തപുരം, എറണാകുളം സൌത്ത്, കോഴിക്കോട്,ഷൊര്‍ണ്ണൂര്‍,  പാലക്കാട് സ്റ്റേഷനുകളിലായിരുന്നു കരാര്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇപ്പോള്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും കരാര്‍ ജോലി മാത്രമാണുള്ളത്. കോണ്‍ട്രാക്ടര്‍മാര്‍ ചെറിയ കൂലിക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.
റെയില്‍വെ ക്ളീനിങ്ങ്  കരാര്‍ ജോലിയായപ്പോള്‍ സ്റ്റേഷനുകള്‍ വ്യത്തിഹീനമായെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുമ്പോള്‍ ഈ തുകയ്ക്ക് കരാറുകാരന് സ്റ്റേഷനും പരിസരവും വ്യത്തിയായി സൂക്ഷിക്കാന്‍ കഴിയുമോ എന്ന് റെയില്‍വെ പരിശോധിക്കുന്നില്ല. ദിവസം 100 രൂപയ്ക്കാണ് കരാറുകാരന്‍ തൊഴിലാളികളെ നിയമിക്കുന്നത്.
എയര്‍കണ്ടീഷനിങ്ങ് മെയിന്റനന്‍സ് അടക്കമുള്ള മെയിന്റനന്‍സ് ജോലികള്‍, റെയില്‍വെ ലോക്കോപൈലറ്റുമാര്‍ക്ക് വിശ്രമിക്കാനുള്ള റണ്ണിങ്ങ് ബംഗ്ളാവുകള്‍, ബോഗി മെയിന്റനന്‍സ് തുടങ്ങിയ ജോലികളും റെയില്‍വെ ഇപ്പോള്‍ സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്.
ഇതില്‍ എസി അറ്റന്‍റ്റേഴ്സ് സ്വകാര്യവല്‍ക്കരണം യാത്രക്കാരുടെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തിനുശേഷം സര്‍വീസ് മെച്ചമല്ലെന്ന് അവര്‍ പറയുന്നു. കമ്പിളികള്‍ വ്യത്തിയാക്കാറില്ലെന്നും പുതപ്പുകള്‍ പലപ്പോഴും കഴുകാറില്ലെന്നും പരാതിയുണ്ട്.  യാത്രക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സ്വകാര്യവല്‍ക്കരണം പൂര്‍ണ്ണമായി നടപ്പാക്കിയ കേറ്ററിങ്ങ് മേഖലയില്‍ വീണ്ടും റെയില്‍വെ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ചില ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടും റെയിവെ നേരിട്ട് ഭക്ഷണം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐആര്‍സിടിസിയിലെ തൊഴിലാളികള്‍ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
                              

Friday, June 17, 2011

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ നീക്കം

 എസ്  അജോയ്
കോട്ടയം: ദേശീയ വിലനിയന്ത്രണ പട്ടികക്ക് കീഴിലുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയോട് (എന്‍ പി പി എ) കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. അതോറിറ്റിയുടെ പട്ടികയുടെ കീഴിലുള്ള 74 ഇനം രാസഘടനയിലുള്ള മരുന്നുകളില്‍ ചില പ്രധാന ഇനങ്ങളുടെ വില 30 ശതമാനം വരെ കൂട്ടാനാണ് നീക്കം. ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതിനാല്‍ മരുന്നു വില ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മരുന്നു കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍,ഡയോലിന്‍,മെറ്റ്മോര്‍ഫിന്‍, ആസ്തമാരോഗികള്‍ ഉപയോഗിക്കുന്ന സാല്‍ബുട്ടമോള്‍ തുടങ്ങിയ അത്യാവശ്യ മരുന്നുകള്‍ക്കാവും വില വര്‍ധിക്കുക. മാര്‍ച്ച് മാസത്തിലാണ് ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് അതോറിറ്റി വില കൂട്ടിയത്. അന്ന് 62 ഇനം മരുന്നുകള്‍ക്ക് വിലകൂട്ടി,14 ഇനങ്ങള്‍ക്ക് വില കുറച്ചിരുന്നു. 18 ശതമാനം വരെയായിരുന്നു അന്നത്തെ വില വര്‍ധന. പട്ടികയില്‍ 74 തരം രാസഘടനയില്‍പെട്ട മരുന്നുകളുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും26 തരം മാത്രമേ നിലവിലുള്ളൂ.
പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളുടെ വില വര്‍ധന ക്രമാതീതമാണ്. 5 വര്‍ഷത്തിനുള്ളില്‍ മരുന്നു വില ഇരട്ടിയിലധികമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം വിലകയറിയത് 30 ശതമാനം. അര്‍ബുദത്തിനും മറ്റ് മാരക രോഗങ്ങള്‍ക്കുമുള്ള പേറ്റന്റ് മരുന്നുകളുടെ വില വര്‍ധന അഞ്ചിരട്ടിയലധികമാണ്.
എന്നാല്‍ മരുന്ന് കമ്പനികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നല്‍കുന്നത് നല്‍കുന്നത് എംആര്‍പിയുടെ മൂന്നിലൊന്നു വിലയ്ക്കാണ്. അതായത് ഒന്നെടുത്താല്‍ മൂന്ന്. 'ഫ്രീ സ്കീം' എന്നു പേരിട്ടു വിളിക്കുന്ന ഈ തട്ടിപ്പു വഴി മരുന്നു കമ്പനികളും ആശുപത്രികളും കൊയ്യുന്നത് കോടികള്‍.
 യാതൊരു നിയന്ത്രണവുമില്ലാതെയുള്ള വില വര്‍ധനയില്‍ രോഗികള്‍ നട്ടം തിരിയുമ്പോളും 'ഫ്രീ സ്ക്കീം' പദ്ധതിനിര്‍ബാധം തുടരുകയാണ്. 70 ശതമാനം മുതല്‍ 200 ശതമാനം വരെയാണ് മിക്ക മരുന്നു കമ്പനികളും ഫ്രീ നല്‍കുന്നത്. മരുന്നിന്റെ ഈ വിലക്കുറവ് ആശുപത്രികള്‍ രോഗികള്‍ക്ക് കൈമാറുന്നുമില്ല. അതുകൊണ്ടുതന്നെ വിലകൂടിയാല്‍ ആശുപത്രികള്‍ക്ക് ലാഭം കൂടും. സൌജന്യ സ്കീം ഒഴിവാക്കാത്തതു തന്നെ മരുന്നു വില വര്‍ധന അനാവശ്യമാണെന്ന് വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക്കുകള്‍, ജീവന്‍രക്ഷാമരുന്നുകള്‍, ശൈലീരോഗമരുന്നുകള്‍ എന്നീ മരുന്നുകളുടെ കാര്യത്തിലാണ് ഈ പകല്‍ക്കൊള്ള അരങ്ങേറുന്നത്.
വിലനിയന്ത്രണ പട്ടികയില്‍ നിന്ന് രക്ഷപെടാന്‍ ചില മരുന്നുകള്‍ നടത്തുന്ന നീക്കവും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് അമോക്സിലന്‍- കോബ്രാമോക്സിലിന്‍ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ നേരത്തെ വില നിയന്ത്രണത്തിന്റെ പരിധിയിലായിരുന്നു. 500 എംജി മരുന്നിന് മൂന്നു രൂപയായിരുന്നു വില. ഈ രാസഘടനയില്‍ മരുന്നുണ്ടാക്കുന്നത് നിര്‍ത്തി കമ്പനികള്‍ സൈക്ളോക്സിലിന്‍ എന്ന പേരിലായി മരുന്നുണ്ടാക്കല്‍. അപ്പോള്‍ വില 8 രൂപയായി. വിലനിയന്ത്രണ പട്ടികയില്‍ നിന്നു പുറത്തുമായി. ഇത്തരം പരാതികളും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഗൌനിക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.
                                                                  

Wednesday, June 8, 2011

പേരുമാറ്റി ഇരട്ടിവില; മരുന്നു കമ്പനികള്‍കോടികള്‍ കൊയ്യുന്നു

എസ് അജോയ്
കോട്ടയം: പഴയ മരുന്നുകള്‍ പേരുമാറ്റി പുറത്തിറക്കി വന്‍കിട മരുന്നു കമ്പനികള്‍ കോടികള്‍ കൊയ്യുന്നു. പഴയ മരുന്നിന്റെ രാസഘടനയില്‍ ചെറിയ മാറ്റം വരുത്തി പേരുമാറ്റി കൂടുതല്‍ ഫലപ്രദമെന്ന് പ്രചരിപ്പിച്ചാണ്് മരുന്നിന് വന്‍ വില ഈടാക്കുന്നത്. എന്തിനും ഏതിനും മരുന്നുവാങ്ങിക്കുന്ന മലയാളികളാണ് ഈ തട്ടിപ്പിന്റെ പ്രധാന ഇരയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.നിലവിലുള്ള മരുന്നിന്റെ വില വര്‍ധിപ്പിക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരം മരുന്ന് കമ്പനികള്‍ തേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും മരുന്നു കമ്പനികള്‍ക്ക് കഴിയും. ഈ പഴുതിലൂടെയാണ് തട്ടിപ്പ്.
നിലവിലുള്ള മരുന്നിന്റെ വില വര്‍ധിപ്പിക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരം മരുന്ന് കമ്പനികള്‍ തേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും മരുന്നു കമ്പനികള്‍ക്ക് കഴിയും. ഈ പഴുതിലൂടെയാണ് പുതിയ മരുന്നുകള്‍ പുറത്തിറങ്ങുന്നത്.പുതിയതായി പുറത്തിറക്കുന്ന ഇത്തരം മരുന്നുകള്‍ക്ക് മുമ്പുണ്ടായിരുന്ന മരുന്നുകളെക്കാള്‍ മേന്മയൊന്നും അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാണ്. മികച്ച മരുന്നാണെങ്കില്‍ വന്‍ ലാഭം കൊയ്യാനായി പേറ്റന്റ് ഇല്ലാതെ പുതിയ മരുന്നുകള്‍ കുത്തകകള്‍ വിപണിയിലിറക്കാറില്ല.
മരുന്ന് പഴയതിലും മികച്ചതാണെന്നും വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെയാണ് കണ്ടുപിടിച്ചതെന്നും മറ്റും തട്ടിവിട്ടാണ് വന്‍ കൊള്ള. മരുന്നു കമ്പനികളുടെ തന്ത്രം ലളിതം. വന്‍ വിലയിട്ടാണ് ആദ്യം മരുന്ന് പുറത്തിറക്കുക. പേറ്റന്റ് ഇല്ലാത്തതിനാല്‍ മറ്റു കമ്പനികളും ഇതേ മരുന്ന് ഇതേ വിലയ്ക്ക് മാര്‍ക്കറ്റിലിറക്കും. ആദ്യമിറക്കിയ കമ്പനി തുടര്‍ന്ന് മരുന്നിന് ഗണ്യമായി വില കുറയ്ക്കും. അപ്പോള്‍ അവര്‍ക്കാവും വിപണിയില്‍ മേല്‍കൈ. മരുന്നിന്റെ വില്‍പ്പനയുടെ ഭൂരിഭാഗവും കൈപ്പിടിയിലൊതുക്കിയ കമ്പനി  മരുന്നു വില വീണ്ടും പഴയ പടി ഉയര്‍ത്തും.
ഉദാഹരണത്തിന് പിപ്രോസിലിം-ടാസോപാക്ടം ആന്റിബയോട്ടിക്് കുത്തിവയ്പ് ബഹുരാഷ്ട്ര ഭീമനായ അല്‍കെം ആണു ആദ്യം പുറത്തിറക്കിയത്. 4.5 ഗ്രാമിന്റെ കുത്തിവയ്പ്പിന് 390 രൂപയായിരുന്നു ആദ്യ വില. 6 മാസത്തിനകം മറ്റ് കമ്പനികള്‍ ഇതേ മരുന്നുമായി രംഗത്തെത്തിയപ്പോള്‍ നൂറു രൂപ കുറച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് ലീഡറായപ്പോള്‍ വീണ്ടും വില കൂട്ടി. ഇപ്പോള്‍ വില 338 രൂപ. മറ്റു കമ്പനികളായ അരിസ്റ്റോയും, മാക്കലോയ്ഡ്സും ഇതേവിലക്ക് ഈ മരുന്ന് വില്‍ക്കുന്നു. 100 രൂപ കുറച്ചു വിറ്റ മരുന്നിന് കമ്പനികള്‍ വീണ്ടും വില കുത്തനെ കൂട്ടിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനായില്ല.
അയണ്‍ ടാബ്ലെറ്റുകള്‍ മറ്റൊരു ഉദാഹരണം. 60-70 പൈസക്ക് കിട്ടിയിരുന്ന ഇവയ്ക്കിപ്പോള്‍ രണ്ടു രൂപ മുതലാണ് വില. രാസഘടനയില്‍ മാറ്റം വരുത്തിയെന്ന് അവകാശപ്പെടുന്ന അയണ്‍ ഗുളികകള്‍ക്ക് 8 രൂപ വരെ വരും വില.
സെസിക്സിം, സെക്ട്രിയാസോണ്‍, അമിക്കാസിന്‍ തുടങ്ങിയ മരുന്നുകളുടെ കാര്യത്തിലൂം ഇതു തന്നെയാണ് സംഭവിച്ചത്. സെക്ട്രിയാസോണ്‍-സോഡിയം കുത്തിവയ്പ്പിന്റെ വില 40 രൂപയാക്കി കുറച്ച ശേഷം 80 രൂപയാക്കി വര്‍ധിപ്പിച്ചു. അമിക്കസിന്റെ വില 36ല്‍ നിന്ന് 66 ആയിട്ടാണ് വര്‍ധിപ്പിച്ചത്.   മിക്കവാറും എല്ലാ ആന്റീബയോട്ടിക്- ജീവന്‍രക്ഷാ-ശൈലീരോഗമരുന്നുകളുടെ കാര്യത്തിലും വില വര്‍ധനയുടെ മാതൃക ഇങ്ങനെയാണെന്ന ്കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്‍റ്റേറ്റീവ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കല്ലറ മധു പറഞ്ഞു.
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഔഷധനയം തിരുത്തിയെഴുതിയതോടെയാണ് ജനകീയമായ ഇന്ത്യന്‍ മരുന്ന്് മേഖല ബഹുരാഷ്ട്രക്കുത്തകളുടെ കൈപ്പിടിയിലായത്.ഇപ്പോള്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിക്ക് (എന്‍പിപിഎ)വളരെക്കുറച്ച് മരുന്നുകളുടെ മേല്‍ മാത്രമാണ് നിയന്ത്രണം.
                                                                    




 

Wednesday, June 1, 2011

മാരക കീടനാശിനികള്‍ വിറ്റഴിക്കാന്‍ സമയം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം


എസ് അജോയ്
കോട്ടയം: എന്‍ഡോസള്‍ഫാനടക്കമുള്ള മാരകകീടനാശിനികളുടെ     ഉപയോഗവും വിതരണവും അടിയന്തരമായി തടയേണ്ട സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ സമയം നല്‍കുന്നു. നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഫ്യുറിഡാന്‍ അടക്കമുള്ള മാരക കീടനാശിനികളാണ് പെട്ടെന്ന് നിരോധിക്കാതെ തീരുമാനം വെച്ചു നീട്ടുന്നത്. ഇതുവഴി സംഭരിച്ചു വെച്ച ടണ്‍ കണക്കിന് കീടനാശിനികള്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ക്ക് കഴിയും. വന്‍കിട കീടനാശിനി ഉല്‍പാദകരുടെ താല്‍പര്യപ്രകാരമാണ് സംസ്ഥാന കൃഷി മന്ത്രാലയത്തിന്റെ ഈ നീക്കം.
ഈ മാസം പത്തിനകം നിരോധിച്ച കീടനാശിനികളുടെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ കൃഷി ഡയറക്ടറെ അറിയിക്കാനാണ് ജില്ലാ കൃഷിഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതിനു ശേഷം മാത്രമേ നിരോധനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ പോലും ചേരൂ. ഈ നിലയില്‍ മാസങ്ങള്‍ക്കു ശേഷമേ നിരോധം പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുള്ളൂ.
ഇതിനിടെ, കൃഷിഓഫീസര്‍മാരുടെ അംഗീകാരമില്ലാതെ കീടനാശിനികള്‍ വില്‍ക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസംഇറങ്ങി. കൃഷി ഓഫീസര്‍ക്ക് വ്യാപക അവകാശങ്ങള്‍ നല്‍കുന്ന ഈ ഉത്തരവ് എന്നു മുതല്‍ നടപ്പാക്കണമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ജില്ലാ കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കീടനാശിനി നിരോധനം നിലവില്‍ വന്ന ശേഷം മാത്രമേ ഉത്തരവ് നടപ്പാവൂ.
നിലവില്‍ എന്‍ഡോസള്‍ഫാന്‍ സ്റ്റോക്കില്ലെന്നു മാത്രമാണ് വ്യാപാരികളില്‍ നിന്ന് കൃഷി വകുപ്പിന് ഉറപ്പു കിട്ടിയിരിക്കുന്നത്. എന്നാല്‍ ഈ ഉറപ്പിനു ശേഷവും കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
നിരോധന വാര്‍ത്ത വന്നശേഷം കൂടുതല്‍ അളവില്‍ കീടനാശിനികള്‍ സംഭരിച്ച മൊത്ത-ചില്ലറ വില്‍പ്പനക്കാരുമുണ്ട്. പകരം വരുന്ന കീടനാശിനികള്‍ ഫലിക്കാതെ വരുമ്പോള്‍ നിരോധിച്ച കീടനാശിനികളിലേക്ക് കര്‍ഷകര്‍ തിരിയുമെന്നും അതുവഴി ഇരട്ടി ലാഭം നേടാമെന്നുമുള്ള കണക്കു കൂട്ടലാണ് അവര്‍ക്ക്.
ഫ്യൂറഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികളും നിരോധിച്ചു. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു.  നിരോധിച്ചവയ്ക്കു പകരം വയ്ക്കേണ്ട കീടനാശിനികള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.