Friday, June 17, 2011

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ നീക്കം

 എസ്  അജോയ്
കോട്ടയം: ദേശീയ വിലനിയന്ത്രണ പട്ടികക്ക് കീഴിലുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കുത്തനെ വില ഉയര്‍ത്താന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയോട് (എന്‍ പി പി എ) കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. അതോറിറ്റിയുടെ പട്ടികയുടെ കീഴിലുള്ള 74 ഇനം രാസഘടനയിലുള്ള മരുന്നുകളില്‍ ചില പ്രധാന ഇനങ്ങളുടെ വില 30 ശതമാനം വരെ കൂട്ടാനാണ് നീക്കം. ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതിനാല്‍ മരുന്നു വില ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മരുന്നു കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍,ഡയോലിന്‍,മെറ്റ്മോര്‍ഫിന്‍, ആസ്തമാരോഗികള്‍ ഉപയോഗിക്കുന്ന സാല്‍ബുട്ടമോള്‍ തുടങ്ങിയ അത്യാവശ്യ മരുന്നുകള്‍ക്കാവും വില വര്‍ധിക്കുക. മാര്‍ച്ച് മാസത്തിലാണ് ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് അതോറിറ്റി വില കൂട്ടിയത്. അന്ന് 62 ഇനം മരുന്നുകള്‍ക്ക് വിലകൂട്ടി,14 ഇനങ്ങള്‍ക്ക് വില കുറച്ചിരുന്നു. 18 ശതമാനം വരെയായിരുന്നു അന്നത്തെ വില വര്‍ധന. പട്ടികയില്‍ 74 തരം രാസഘടനയില്‍പെട്ട മരുന്നുകളുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും26 തരം മാത്രമേ നിലവിലുള്ളൂ.
പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളുടെ വില വര്‍ധന ക്രമാതീതമാണ്. 5 വര്‍ഷത്തിനുള്ളില്‍ മരുന്നു വില ഇരട്ടിയിലധികമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം വിലകയറിയത് 30 ശതമാനം. അര്‍ബുദത്തിനും മറ്റ് മാരക രോഗങ്ങള്‍ക്കുമുള്ള പേറ്റന്റ് മരുന്നുകളുടെ വില വര്‍ധന അഞ്ചിരട്ടിയലധികമാണ്.
എന്നാല്‍ മരുന്ന് കമ്പനികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നല്‍കുന്നത് നല്‍കുന്നത് എംആര്‍പിയുടെ മൂന്നിലൊന്നു വിലയ്ക്കാണ്. അതായത് ഒന്നെടുത്താല്‍ മൂന്ന്. 'ഫ്രീ സ്കീം' എന്നു പേരിട്ടു വിളിക്കുന്ന ഈ തട്ടിപ്പു വഴി മരുന്നു കമ്പനികളും ആശുപത്രികളും കൊയ്യുന്നത് കോടികള്‍.
 യാതൊരു നിയന്ത്രണവുമില്ലാതെയുള്ള വില വര്‍ധനയില്‍ രോഗികള്‍ നട്ടം തിരിയുമ്പോളും 'ഫ്രീ സ്ക്കീം' പദ്ധതിനിര്‍ബാധം തുടരുകയാണ്. 70 ശതമാനം മുതല്‍ 200 ശതമാനം വരെയാണ് മിക്ക മരുന്നു കമ്പനികളും ഫ്രീ നല്‍കുന്നത്. മരുന്നിന്റെ ഈ വിലക്കുറവ് ആശുപത്രികള്‍ രോഗികള്‍ക്ക് കൈമാറുന്നുമില്ല. അതുകൊണ്ടുതന്നെ വിലകൂടിയാല്‍ ആശുപത്രികള്‍ക്ക് ലാഭം കൂടും. സൌജന്യ സ്കീം ഒഴിവാക്കാത്തതു തന്നെ മരുന്നു വില വര്‍ധന അനാവശ്യമാണെന്ന് വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക്കുകള്‍, ജീവന്‍രക്ഷാമരുന്നുകള്‍, ശൈലീരോഗമരുന്നുകള്‍ എന്നീ മരുന്നുകളുടെ കാര്യത്തിലാണ് ഈ പകല്‍ക്കൊള്ള അരങ്ങേറുന്നത്.
വിലനിയന്ത്രണ പട്ടികയില്‍ നിന്ന് രക്ഷപെടാന്‍ ചില മരുന്നുകള്‍ നടത്തുന്ന നീക്കവും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് അമോക്സിലന്‍- കോബ്രാമോക്സിലിന്‍ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ നേരത്തെ വില നിയന്ത്രണത്തിന്റെ പരിധിയിലായിരുന്നു. 500 എംജി മരുന്നിന് മൂന്നു രൂപയായിരുന്നു വില. ഈ രാസഘടനയില്‍ മരുന്നുണ്ടാക്കുന്നത് നിര്‍ത്തി കമ്പനികള്‍ സൈക്ളോക്സിലിന്‍ എന്ന പേരിലായി മരുന്നുണ്ടാക്കല്‍. അപ്പോള്‍ വില 8 രൂപയായി. വിലനിയന്ത്രണ പട്ടികയില്‍ നിന്നു പുറത്തുമായി. ഇത്തരം പരാതികളും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഗൌനിക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.
                                                                  

No comments:

Post a Comment