Monday, June 27, 2011

റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

 എസ് അജോയ്
കോട്ടയം: റെയില്‍വെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ സംസ്ഥാനത്ത് നഷ്ടമാകുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍. റെയില്‍വെ പാഴ്സല്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിച്ചതിനു പുറകേ ക്ളീനിങ്ങ്, കാറ്ററിങ്ങ്, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളിലും സ്വകാര്യവല്‍ക്കരണം വ്യാപിപ്പിച്ചിരുന്നു. അടുത്തയിടെ എസി അറ്റന്‍ന്റേഴ്സ് വിഭാഗവും റെയില്‍വെ കരാര്‍ ജോലിയാക്കി. ഇതോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥിരം തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് വിന്യസിച്ചെങ്കിലും നൂറുകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്.
റെയില്‍വെ ക്ളീനിങ്ങ് വിഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതോടെ കേരളത്തില്‍ മാത്രം 1000 തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് ദക്ഷിണ റെയില്‍വെ എംപ്ളോയിസ് യൂണിയന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി ജികെ പിള്ള പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ റിട്ടയറിങ്ങമുറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും നടക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ റീട്ടയറിങ്ങ് റൂമുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് റെയില്‍നെ പ്രഖ്യാപിച്ചു. ഈ ശ്രമം വിജയിച്ചാല്‍  മററുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.
റെയില്‍വെ കയറ്റിറക്ക് സ്വകാര്യവല്‍ക്കരിച്ചതോടെ 1400ഓളം പോര്‍ട്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമായി. മുമ്പ് പാഴ്സലുകള്‍ കാൈര്യം ചെയ്തുകൊണ്ടിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് ലഭിക്കാറ്. എന്നാല്‍ ട്രോളി ബാഗുകള്‍ വ്യാപകമായതോടെ ഈ വരുമാനത്തിലും കുറവ് വന്നു. എന്‍ഡിഎ ഭരണകാലത്ത് മമതാ ബാനര്‍ജി റെയില്‍മന്ത്രിയായിരുന്ന കാലത്താണ് കയറ്റിറക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് തിരുവനന്തപുരം, എറണാകുളം സൌത്ത്, കോഴിക്കോട്,ഷൊര്‍ണ്ണൂര്‍,  പാലക്കാട് സ്റ്റേഷനുകളിലായിരുന്നു കരാര്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇപ്പോള്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും കരാര്‍ ജോലി മാത്രമാണുള്ളത്. കോണ്‍ട്രാക്ടര്‍മാര്‍ ചെറിയ കൂലിക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.
റെയില്‍വെ ക്ളീനിങ്ങ്  കരാര്‍ ജോലിയായപ്പോള്‍ സ്റ്റേഷനുകള്‍ വ്യത്തിഹീനമായെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുമ്പോള്‍ ഈ തുകയ്ക്ക് കരാറുകാരന് സ്റ്റേഷനും പരിസരവും വ്യത്തിയായി സൂക്ഷിക്കാന്‍ കഴിയുമോ എന്ന് റെയില്‍വെ പരിശോധിക്കുന്നില്ല. ദിവസം 100 രൂപയ്ക്കാണ് കരാറുകാരന്‍ തൊഴിലാളികളെ നിയമിക്കുന്നത്.
എയര്‍കണ്ടീഷനിങ്ങ് മെയിന്റനന്‍സ് അടക്കമുള്ള മെയിന്റനന്‍സ് ജോലികള്‍, റെയില്‍വെ ലോക്കോപൈലറ്റുമാര്‍ക്ക് വിശ്രമിക്കാനുള്ള റണ്ണിങ്ങ് ബംഗ്ളാവുകള്‍, ബോഗി മെയിന്റനന്‍സ് തുടങ്ങിയ ജോലികളും റെയില്‍വെ ഇപ്പോള്‍ സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്.
ഇതില്‍ എസി അറ്റന്‍റ്റേഴ്സ് സ്വകാര്യവല്‍ക്കരണം യാത്രക്കാരുടെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തിനുശേഷം സര്‍വീസ് മെച്ചമല്ലെന്ന് അവര്‍ പറയുന്നു. കമ്പിളികള്‍ വ്യത്തിയാക്കാറില്ലെന്നും പുതപ്പുകള്‍ പലപ്പോഴും കഴുകാറില്ലെന്നും പരാതിയുണ്ട്.  യാത്രക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സ്വകാര്യവല്‍ക്കരണം പൂര്‍ണ്ണമായി നടപ്പാക്കിയ കേറ്ററിങ്ങ് മേഖലയില്‍ വീണ്ടും റെയില്‍വെ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ചില ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടും റെയിവെ നേരിട്ട് ഭക്ഷണം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐആര്‍സിടിസിയിലെ തൊഴിലാളികള്‍ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
                              

No comments:

Post a Comment