Wednesday, June 8, 2011

പേരുമാറ്റി ഇരട്ടിവില; മരുന്നു കമ്പനികള്‍കോടികള്‍ കൊയ്യുന്നു

എസ് അജോയ്
കോട്ടയം: പഴയ മരുന്നുകള്‍ പേരുമാറ്റി പുറത്തിറക്കി വന്‍കിട മരുന്നു കമ്പനികള്‍ കോടികള്‍ കൊയ്യുന്നു. പഴയ മരുന്നിന്റെ രാസഘടനയില്‍ ചെറിയ മാറ്റം വരുത്തി പേരുമാറ്റി കൂടുതല്‍ ഫലപ്രദമെന്ന് പ്രചരിപ്പിച്ചാണ്് മരുന്നിന് വന്‍ വില ഈടാക്കുന്നത്. എന്തിനും ഏതിനും മരുന്നുവാങ്ങിക്കുന്ന മലയാളികളാണ് ഈ തട്ടിപ്പിന്റെ പ്രധാന ഇരയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.നിലവിലുള്ള മരുന്നിന്റെ വില വര്‍ധിപ്പിക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരം മരുന്ന് കമ്പനികള്‍ തേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും മരുന്നു കമ്പനികള്‍ക്ക് കഴിയും. ഈ പഴുതിലൂടെയാണ് തട്ടിപ്പ്.
നിലവിലുള്ള മരുന്നിന്റെ വില വര്‍ധിപ്പിക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരം മരുന്ന് കമ്പനികള്‍ തേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും മരുന്നു കമ്പനികള്‍ക്ക് കഴിയും. ഈ പഴുതിലൂടെയാണ് പുതിയ മരുന്നുകള്‍ പുറത്തിറങ്ങുന്നത്.പുതിയതായി പുറത്തിറക്കുന്ന ഇത്തരം മരുന്നുകള്‍ക്ക് മുമ്പുണ്ടായിരുന്ന മരുന്നുകളെക്കാള്‍ മേന്മയൊന്നും അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാണ്. മികച്ച മരുന്നാണെങ്കില്‍ വന്‍ ലാഭം കൊയ്യാനായി പേറ്റന്റ് ഇല്ലാതെ പുതിയ മരുന്നുകള്‍ കുത്തകകള്‍ വിപണിയിലിറക്കാറില്ല.
മരുന്ന് പഴയതിലും മികച്ചതാണെന്നും വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെയാണ് കണ്ടുപിടിച്ചതെന്നും മറ്റും തട്ടിവിട്ടാണ് വന്‍ കൊള്ള. മരുന്നു കമ്പനികളുടെ തന്ത്രം ലളിതം. വന്‍ വിലയിട്ടാണ് ആദ്യം മരുന്ന് പുറത്തിറക്കുക. പേറ്റന്റ് ഇല്ലാത്തതിനാല്‍ മറ്റു കമ്പനികളും ഇതേ മരുന്ന് ഇതേ വിലയ്ക്ക് മാര്‍ക്കറ്റിലിറക്കും. ആദ്യമിറക്കിയ കമ്പനി തുടര്‍ന്ന് മരുന്നിന് ഗണ്യമായി വില കുറയ്ക്കും. അപ്പോള്‍ അവര്‍ക്കാവും വിപണിയില്‍ മേല്‍കൈ. മരുന്നിന്റെ വില്‍പ്പനയുടെ ഭൂരിഭാഗവും കൈപ്പിടിയിലൊതുക്കിയ കമ്പനി  മരുന്നു വില വീണ്ടും പഴയ പടി ഉയര്‍ത്തും.
ഉദാഹരണത്തിന് പിപ്രോസിലിം-ടാസോപാക്ടം ആന്റിബയോട്ടിക്് കുത്തിവയ്പ് ബഹുരാഷ്ട്ര ഭീമനായ അല്‍കെം ആണു ആദ്യം പുറത്തിറക്കിയത്. 4.5 ഗ്രാമിന്റെ കുത്തിവയ്പ്പിന് 390 രൂപയായിരുന്നു ആദ്യ വില. 6 മാസത്തിനകം മറ്റ് കമ്പനികള്‍ ഇതേ മരുന്നുമായി രംഗത്തെത്തിയപ്പോള്‍ നൂറു രൂപ കുറച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് ലീഡറായപ്പോള്‍ വീണ്ടും വില കൂട്ടി. ഇപ്പോള്‍ വില 338 രൂപ. മറ്റു കമ്പനികളായ അരിസ്റ്റോയും, മാക്കലോയ്ഡ്സും ഇതേവിലക്ക് ഈ മരുന്ന് വില്‍ക്കുന്നു. 100 രൂപ കുറച്ചു വിറ്റ മരുന്നിന് കമ്പനികള്‍ വീണ്ടും വില കുത്തനെ കൂട്ടിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനായില്ല.
അയണ്‍ ടാബ്ലെറ്റുകള്‍ മറ്റൊരു ഉദാഹരണം. 60-70 പൈസക്ക് കിട്ടിയിരുന്ന ഇവയ്ക്കിപ്പോള്‍ രണ്ടു രൂപ മുതലാണ് വില. രാസഘടനയില്‍ മാറ്റം വരുത്തിയെന്ന് അവകാശപ്പെടുന്ന അയണ്‍ ഗുളികകള്‍ക്ക് 8 രൂപ വരെ വരും വില.
സെസിക്സിം, സെക്ട്രിയാസോണ്‍, അമിക്കാസിന്‍ തുടങ്ങിയ മരുന്നുകളുടെ കാര്യത്തിലൂം ഇതു തന്നെയാണ് സംഭവിച്ചത്. സെക്ട്രിയാസോണ്‍-സോഡിയം കുത്തിവയ്പ്പിന്റെ വില 40 രൂപയാക്കി കുറച്ച ശേഷം 80 രൂപയാക്കി വര്‍ധിപ്പിച്ചു. അമിക്കസിന്റെ വില 36ല്‍ നിന്ന് 66 ആയിട്ടാണ് വര്‍ധിപ്പിച്ചത്.   മിക്കവാറും എല്ലാ ആന്റീബയോട്ടിക്- ജീവന്‍രക്ഷാ-ശൈലീരോഗമരുന്നുകളുടെ കാര്യത്തിലും വില വര്‍ധനയുടെ മാതൃക ഇങ്ങനെയാണെന്ന ്കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്‍റ്റേറ്റീവ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കല്ലറ മധു പറഞ്ഞു.
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഔഷധനയം തിരുത്തിയെഴുതിയതോടെയാണ് ജനകീയമായ ഇന്ത്യന്‍ മരുന്ന്് മേഖല ബഹുരാഷ്ട്രക്കുത്തകളുടെ കൈപ്പിടിയിലായത്.ഇപ്പോള്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിക്ക് (എന്‍പിപിഎ)വളരെക്കുറച്ച് മരുന്നുകളുടെ മേല്‍ മാത്രമാണ് നിയന്ത്രണം.
                                                                    




 

1 comment:

  1. നന്നായി, പക്ഷെ കേൾക്കേണ്ടവർ കേൾക്കുന്നുവോ ആവോ?

    ReplyDelete