Tuesday, March 29, 2011

വരുന്നൂ....വൈറ്റ്ലൈന്‍ എ ടി എമ്മുകള്‍


എസ് അജോയ്
 പ്രത്യേക ചാര്‍ജ്ജൊന്നും കൂടാതെ ഏതു എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന സൌകര്യം ഭാവിയില്‍ പാരയായേക്കാം. ഇടപാടുകാര്‍ക്ക് അനുകൂലമായ ഈ തീരുമാനം  വരാനിരിക്കുന്ന വലിയ വിപത്തിനു മുന്നോടിയാണന്ന് ബാങ്കിങ്ങ് വിദഗ്ധര്‍ പറയുന്നു. എ ടി എം സ്വകാര്യവല്‍ക്കരണമെന്ന രഹസ്യ അജണ്ടയാണ് പുതിയ നീക്കത്തിനു പിന്നില്‍. വൈറ്റ് ലൈന്‍ എ ടി എം എന്ന പേരില്‍ സ്വകാര്യ ബഹുരാഷ്ട്ര കമ്പനികളുടെ എ ടി എമ്മുകള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍.
കേന്ദ്ര ധനകാര്യമന്ത്രിയും, ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനും, റിസര്‍വ് ബാങ്കും ചേര്‍ന്ന് ഒരുക്കുന്ന തന്ത്രം ഇങ്ങനെ: ഏത് ഇടപാടുകാരനും ഏതു എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന അവസ്ഥയില്‍ സ്വന്തമായി എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കും. പത്തു ലക്ഷം രൂപവരെയാണ് ഒരു എ ടി എം സ്ഥാപിക്കാന്‍ ചെലവ്്. ഇങ്ങനെ വരുമ്പോള്‍ രാജ്യത്ത് വളരെ വേഗത്തില്‍ നടക്കുന്ന എടിഎം വ്യാപനം സ്തംഭിക്കും. ഈ സമയം നോക്കി പേരില്ലാ എടിഎമ്മുകള്‍ രംഗപ്രവേശം ചെയ്യും.
അമേരിക്കയിലും യൂറോപ്പിലും വ്യാപകമാണ് വൈറ്റ്ലൈന്‍ എ ടിഎമ്മുകള്‍. ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ അല്ല ഇത്തരം എടിഎമ്മുകളുടെ ഉടമസ്ഥര്‍. ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇവ സ്ഥാപിക്കാനാവും. ഇവ ബാങ്കിങ്ങ് റഗുലേറ്ററി അതോറിറ്റിയുടെ കീഴില്‍ വരുകയുമില്ല. ഇവ ഉപയോഗിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കുകയും വേണം. ഫലത്തില്‍ ഇടപാടുകാര്‍ വൈറ്റ്ലൈന്‍ ഉടമകള്‍ ആവശ്യപ്പെടുന്ന പ്രോസസിങ്ങ് ചാര്‍ജ് നല്‍കേണ്ടിവരും.
പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകള്‍ക്കാണ്  ഏറ്റവുമധികം എടിഎം-12,000എണ്ണം. ഇന്ത്യയില്‍ നാലായിരത്തിലധികം എടിഎമ്മുകളുള്ള സ്വകാര്യ ബാങ്കായ ഐസിഐസിഐയാണ് ഇത്തരത്തില്‍ എ ടി എം ഔട്ട് സോഴ്സിങ്ങിന് ഇപ്പോള്‍ ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന് ഇത്തരത്തിലുള്ള ആലോചനയുമുണ്ട്. ഇതിനായി ബാങ്കിങ്ങ് ഇന്‍പുട്ടുകള്‍ അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
എടിഎം സൌജന്യമാക്കിയതിനോട് ബാങ്കുകള്‍ക്ക് മമതയില്ല. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനചെലവ്  പതിനഞ്ച് ശതമാനം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍  വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ എടിഎം സ്ഥാപിക്കാന്‍ ബാങ്കുകള്‍ തയ്യാറാവില്ല. മാത്രമല്ല സ്വന്തം എടിഎമ്മിന്റെ ചെലവില്‍ മറ്റുള്ള ബാങ്കുകള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുനനത് ബാങ്കുകള്‍ പ്രോല്‍സാഹിപ്പിക്കുകയുമില്ല. നിലവില്‍  35,000 ളാളം എടിഎമ്മുകളാണ് ഉള്ളത്. 2012ഓടെ ഒരു ലക്ഷംഎടിഎമ്മുകള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നയം മൂലം ഇതു പകുതിയായി കുറയും. ഈ വിടവിലാണ്  വൈറ്റ്ലൈന്‍ എടിഎമ്മുകള്‍ രംഗപ്രവേശം ചെയ്യുക. ഇത്തരം എ ടി എമ്മുകള്‍ക്ക് പ്രത്യേക ബാങ്കുകളുടെ പേരുണ്ടാവില്ല. ഇവരോടൊപ്പം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാങ്കുകളാണ് മെഷിനില്‍ നിറയ്ക്കാനുള്ള പണം നല്‍കുക.
യൂറോനെറ്റ് എന്ന വിദേശകമ്പനിയാണ് ഇപ്പോള്‍ ഈരംഗത്തെ പ്രമുഖര്‍. ഇവര്‍ക്കൊപ്പം എഫ് എഫ് എസ്, റിലയന്റ് ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ഈരംഗത്ത് അപേക്ഷകര്‍.

Monday, March 28, 2011

എ ആര്‍ റഹ്മാന്‍ പ്രതിഭ പകര്‍ന്നു കിട്ടിയ മകന്‍



എസ് അജോയ്

തിരുവള്ളൂര്‍ സ്വദേശി ഹരികഥാ കലാകാരന്‍ രാജഗോപാല ഭാഗവതരുടെ മകന്‍ രാജഗോപാല കുലശേഖരനും കൊച്ചുമകന്‍ ദിലീപ്കുമാറിനും പൊതുവായി ഉണ്ടായിരുന്നത് രക്തബന്ധത്തിനുമപ്പുറം മറ്റു ചിലതും കൂടിയായിരുന്നു. മനസിനെ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, സാന്ത്വനിപ്പിക്കുന്ന സംഗീതം അവരെ ചരിത്രത്തിലെ അറിയപ്പെടുന്ന അഛനും മകനുമാക്കി.
ആര്‍ കെ ശേഖര്‍, മകന്‍ എ ആര്‍ റഹ്മാന്‍... അഛന്‍ മലയാള സിനിമയിലെ പ്രതിഭാധനനായ മ്യൂസിക് കണ്ടക്ടര്‍, അറേഞ്ചര്‍, സംഗീതസംവിധായകന്‍. മകന്റെ പേരിലൂടെ ലോകം ഇന്ന് ഇന്ത്യയെ അറിയുന്നു.
കാലവും കോലവും രണ്ടായിരുന്നുവെങ്കിലും ഇരുവരുടെയും സംഗീതത്തിനും രീതികള്‍ക്കും ജീനുകള്‍ വഴിപകര്‍ന്നു കിട്ടിയ നിരവധി സാമ്യങ്ങളും സ്വഭാവങ്ങളും ഉണ്ടായിരുന്നു. ഇതില്‍ ചിലതെല്ലാം കാലം കരുതിവെച്ച യാദൃശ്ചികതകളായിരുന്നു താനും.
പാശ്ചാത്യ വാദ്യോപകരണങ്ങളെപ്പറ്റി അസാമാന്യമായ അറിവായിരുന്നു ശേഖറിന്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കപ്പുറം ഒന്നു ചിന്തിക്കാനില്ലാത്ത കാലത്ത് പാശ്ചാത്യ താളങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ശേഖര്‍ വീറോടെ വാദിച്ചു. സിനിമയുടെ പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ വിപ്ളവകരമായിരുന്നു. ഗാനങ്ങള്‍ക്ക് നല്ല വരികള്‍ മാത്രം പോരാ, മികച്ച സംഗീതവും വേണമെന്ന് ശേഖറിന് നിര്‍ബന്ധമായിരുന്നു.
ഇക്കാര്യങ്ങളിലെല്ലാം അഛന്റെ മാര്‍ഗത്തില്‍ തന്നെയായിരുന്നു മകനും. ചെന്നൈയിലെ അദ്ദേഹത്തിന്റെ പഞ്ചതന്‍ സ്റ്റുഡിയോയയില്‍ ലോകത്തെ ഒട്ടുമിക്ക സംഗീതോപകരണങ്ങളുമുണ്ട്. ഗാനത്തിന്റെ മനോഹാരിതക്കായി ഏതു താളവും ഉപയോഗിക്കാം എന്ന പക്ഷക്കാരനാണ് റഹ്മാന്‍.
'ബ്ളൂ' എന്ന പുതിയ ചിത്രത്തില്‍ കെയ്ലിമിനോഗ് യെന്ന വിശ്വപ്രസിദ്ധ ഗായികക്കായി ഒരുക്കിയ 'ചിഗി വിഗി വിത്ത് യൂ' എന്ന പാശ്ചാത്യ ചുവയുള്ള പാട്ടില്‍ പഞ്ചാബിന്റെ ഭാംഗ്ഡാ താളം സമര്‍ഥമായി ഉപയോഗിച്ചത് ഉദാഹരണം. 'ദില്ലി 6' എന്ന ചിത്രത്തില്‍ ആഫ്രിക്കന്‍ താളങ്ങള്‍ അടിസ്ഥാനമായി സ്വീകരിച്ച് ഇന്ത്യന്‍ രാഗങ്ങള്‍ സന്നിവേശിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.
പാട്ടിന്‍െ പൂര്‍ണതക്കായി അഭിപ്രായങ്ങള്‍ പറയാനും മികച്ച അഭിപ്രായങ്ങള്‍ സ്വീകരിക്കാനും ശേഖറിന് മടിയില്ലായിരുന്നുവെന്ന് ശേഖറിന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ എം കെ അര്‍ജുനന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആര്‍ക്ക് എന്തുതോന്നിയാലും സ്വന്തം അഭിപ്രായങ്ങള്‍ ശേഖര്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു.
റഹ്മാന്‍ തന്റെ ഗായകര്‍ക്കു നല്‍കുന്ന സ്വാതന്ത്യ്രവും വിശ്വാസ്യതയും അഛനില്‍ നിന്നും പഠിച്ചതുതന്നെ. 'ദില്ലി 6'ലെ 'മസക്കലി' എന്ന പാട്ടിനിടെയുള്ള ചിരി ഗായകനായ മോഹിത് ചൌഹാന്റെ അഭിപ്രായമായിരുന്നു. താരതമ്യേന അപ്രശസ്തനായ മോഹിതിന്റെ നിര്‍ദേശം റഹ്മാന്‍ സ്വീകരിച്ചു. ഈ ചിരി പിന്നീട് ആ ഗാനത്തിന്റെ സവിശേഷതയായി. ഗായകരെയും വാദ്യോപകരണ വിദഗ്ധരെയും റഹ്മാന്‍ വിശ്വാസത്തിലെടുക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പാടിയിട്ടുള്ള ജയചന്ദ്രനും ജി വേണുഗോപാലും ചിത്രയുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
'പ്രത്യേകതയുള്ള ശബ്ദം ഒരിക്കല്‍ കേട്ടാല്‍ അദ്ദേഹമത് മറക്കില്ല. മികച്ച ഗാനത്തിന് ആ ഗായകന് അവസരം ലഭിക്കും'-രംഗ് ദേ ബസന്തിക്കു വേണ്ടി 'ഖൂന്‍ ചലാ' എന്ന പാട്ടുപാടിയ ഹര്‍ഷദീപ് പറയുന്നു. റഹ്മാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഗായകര്‍ നിരവധി. ഇവര്‍ക്കൊപ്പം യേശുദാസിനെയും ലതാ മങ്കേഷ്ക്കറെയും എസ് പി ബാലസുബ്രഹ്മണ്യത്തെയുംപോലുള്ള പ്രഗത്ഭരെയും ഉപയോഗിക്കാനും റഹ്മാന് മടിയുണ്ടായില്ല. പാട്ടിനു യോജിക്കുന്ന ശബ്ദം- അതു മാത്രമായിരുന്നു പരിഗണന.
ഇന്ത്യ കണ്ട മികച്ച ഹാര്‍മോണിയം വിദഗ്ധനായിരുന്നു ശേഖര്‍. മകനാവട്ടെ കീ ബോര്‍ഡില്‍ ലോക പ്രശസ്തനും.1970ല്‍ സിംഗപ്പൂര്‍ യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് ആര്‍ കെ ശേഖര്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ ആദ്യരൂപമായ കോംബോ ഓര്‍ഗന്‍ വാങ്ങുന്നത്. ഇതേ ഓര്‍ഗനില്‍ റഹ്മാന്‍ വൈദഗ്ധ്യം നേടുന്നു. അഛന്റെ മരണശേഷം ഈ ഓര്‍ഗന്‍ വാടകക്ക് നല്‍കിയും വായിച്ചുമാണ് തന്റെ കുടുംബത്തെ റഹ്മാന്‍ പോറ്റിയതും. ഇത് കാലത്തിന്റെ വികൃതി.
സംഗീതലോകത്തിന്റെ അവഗണനയ്ക്കും ഇരുവര്‍ക്കും പാത്രമാകേണ്ടി വന്നിട്ടുണ്ട്. മികച്ച സംഗീതജ്ഞനായിട്ടും അടുത്ത സുഹൃത്തുക്കള്‍് പോലും ശേഖറിന പലപ്പോഴും അവസരം നല്‍കിയിരുന്നില്ല. സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ ഹിറ്റാവാതിരുന്നതിനാല്‍ രാശിയില്ല എന്ന പേരിലായിരുന്നു അവഗണന. പക്ഷേ അവഗണനക്കും തിരസ്കാരത്തിനും പ്രതിഭയെ ആളിക്കത്തിക്കാനേ കഴിയൂ എന്നത് അനുഭവസാക്ഷ്യം.
'റോജാ'യുടെ ഹിന്ദി പതിപ്പുമായി എത്തിയപ്പോള്‍ റഹ്മാനും നേരിട്ടു 'ഗോസായി 'അവഗണന. അന്നത്തെ പ്രശസ്ത സംഗീത കമ്പനികളായ ടി സീരിസ്, വീനസ് തുടങ്ങിയവര്‍ റഹ്മാനെ ഗൌനിച്ചില്ല. ഇവരുടെ ടിവി ചാനലുകള്‍ 'മദ്രാസിപയ്യനെ' അവഗണിച്ചു. പക്ഷേ റഹ്മാന്റെ മറുപടി സംഗീതം കൊണ്ടായിരുന്നു. രാംഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹിന്ദി ചിത്രത്തിന്റെ സംഗീതം റഹ്മാനായിരുന്നു. 'രംഗീല' ചരിത്രമായി. ഇവിടെയും ആളിക്കത്തിയ പ്രതിഭ മറ്റെല്ലാത്തിനെയും അതിജീവിച്ചു.
ഗായകര്‍ക്കൊപ്പം വാദ്യോപകരണങ്ങള്‍ വായിക്കുന്നവരുടെയും പേരുകള്‍ കാസെറ്റില്‍ നല്‍കുന്ന പതിവ് തുടങ്ങിയത് റഹ്മാനാണ്. എല്ലാവര്‍ക്കും പ രിഗണനയെന്ന തത്വവും ഈ ചെറുപ്പക്കാരന്‍ ആര്‍ജിച്ചത് അഛനില്‍ നിന്ന്.
ഹൃദയ നൈര്‍മല്യവും, അര്‍പ്പണബോധവും അഛനെയും മകനെയും മുന്നോട്ടുനയിച്ചു. ഈണം മോശമെന്നു തോന്നിയാല്‍ സംഗീത സംവിധായകര്‍ക്കു വേണ്ടി ശേഖര്‍ സ്വയം ഈണമിട്ട് നല്‍കിയിട്ടുണ്ട്- അവകാശവാദമൊന്നുമില്ലാതെ .ഇളയരാജയും സഹോദരന്‍ ഗംഗൈ അമരനുമടക്കം പലര്‍ക്കും വേണ്ടി അദ്ദേഹം സ്വന്തം വീടിന്റെ വാതില്‍ തുറന്നിട്ടു. പലരും ശേഖറിനേക്കാള്‍ പ്രശസ്തരായി. തന്നെ അവരാരും പിന്നീട് തിരിഞ്ഞുനോക്കാത്തതില്‍ അദ്ദേഹത്തിന് പരാതിയൊന്നുമില്ലായിരുന്നു.
ഇതിനിടെ ഏതാനും സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. 1964ല്‍ ഉദയായുടെ 'പഴശിരാജ'യിലൂടെ അരങ്ങേറ്റം. ഇതിലെ 'ചൊട്ടമുതല്‍ ചുടലവരെ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. പിന്നീട് ഇരുപതോളം ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. 'ശോകാന്തര ജീവിതനാടകവേദിയില്‍' (ആയിഷ), 'മനസു മനസിന്റെ കാതില്‍' (ചോറ്റാനിക്കരയമ്മ), 'ആഷാഡമാസം' (യുദ്ധഭൂമി), 'താമരപ്പൂനാണിച്ചു' (ടാക്സിക്കാര്‍) തുടങ്ങിയ അനശ്വര ഗാനങ്ങള്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നും തത്തളിക്കളിക്കുന്നു.
പാട്ടെഴുത്തുകാരനായ രവി മേനോനോട് അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു 'പലപ്പോഴും രാത്രി വൈകിയിരുന്ന് ശേഖറും ഞാനും പാട്ടുകളുണ്ടാക്കിയിട്ടുണ്ട്.അസാമാന്യ ക്ഷമാശീലനായിരുന്നു അദ്ദേഹം. പാട്ടിന്റെ പൂര്‍ണതയ്ക്ക് എന്തു ത്യാഗവും ചെയ്യും'
രാത്രിയില്‍ താളമിടുന്നത് മകന്‍ അഛനില്‍നിന്നു പഠിച്ച ശീലമാകാം. നിശാഗന്ധി പൂവ്പോലെ രാത്രിയിലാണ് റഹ്മാന്റെ ഗാനങ്ങള്‍ സുഗന്ധം പരത്തുന്നത്. രാത്രിയിലാണ് റഹ്മാന്റെ റെക്കോഡിങ്. പഞ്ചതന്‍ സ്റ്റുഡിയോ സജീവമാകുന്നത് രാത്രിയാണെന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം.
പാട്ടിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യുന്ന അഛന്റെ മകന് പൂര്‍ണത വേദവാക്യം. രണ്ട് ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ളോബ്, പത്മശ്രീ, നാല് ദേശീയ അവാര്‍ഡ്....ഇപ്പോള്‍ ഇരട്ടഗ്രാമിയും. മകന്റെ അഛന്‍; അഛന്റെ മകന്‍.
പക്ഷേ സാമ്യങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. പലരെയും സഹായിച്ച് സംഗീതത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച ശേഖര്‍ 42-ാം വയസ്സില്‍ ഭാര്യ കസ്തൂരിയെയും നാലു മക്കളെയും അനാഥരാക്കി കടന്നുപോയപ്പോള്‍ സഹായത്തിന് അധികമാരും ഉണ്ടായിരുന്നില്ല. പച്ചയായ ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന ഒരു കുടുംബം.
എന്നാല്‍ റഹ്മാനോ, ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംഗീതജ്ഞന്‍...ലോകപ്രശസ്തന്‍, പരാധീനതകളില്‍ കുരുങ്ങാത്ത ജീവിതം. മദ്രാസ് മെസാര്‍ട്ടിന്' കാലം കരുതിവെച്ചതും സംഗീതമാണ്. അഛന്റേതുപോലെ. ഈ സംഗീതം ഇന്ന് മഴയായ് പൊഴിയുകയാണ് ഓരോ മനുഷ്യന്റെയും മനസില്‍. ആര്‍ കെ ശേഖര്‍ ചിരിക്കുന്നുണ്ടാവാം....

നഴ്സറി സ്ക്കൂളിലും കുത്തകകള്‍...



എസ് അജോയ്
കോട്ടയം: വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി കുത്തകകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു മുന്നോടിയായി പ്രീ-സ്ക്കൂള്‍ രംഗം വന്‍കിട ദേശീയ-വിദേശ കുത്തകകള്‍ കൈയടക്കി തുടങ്ങി. എസ്സെല്‍ വേള്‍ഡിന്റെ പ്രീ-സ്ക്കൂള്‍ സംരംഭമായ കിഡ്സ് സീ, ഡെന്‍മാര്‍ക്ക് കമ്പനിയായ എഗ്മോണ്ട് ഇമാജിനേഷന്റെ യൂറോ കിഡ്സ്, ക്യാമലിന്‍ ഗ്രൂപ്പിന്റെ ആല്‍ഫാ കിഡസ്, യാഷ് ബിര്‍ലാഗ്രൂപ്പിന്റെ ഗ്ളോബ് ടോട്ടര്‍, കംഗാരു കിഡ്സ്, ഷെര്‍മോക് സ്ക്കൂള്‍, മദേര്‍സ് പ്രൈഡ് എന്നിവരാണ് ഇന്ത്യന്‍ ശൈശവത്തിനുമേല്‍ ആഗോളീകരണത്തിന്റ നിഴല്‍ വീഴ്ത്തുന്നത്.
4000 കോടിയുടെ പ്രീ-സ്ക്കൂള്‍ വിപണിയാണ് വന്‍കിടക്കാരെ മോഹിപ്പിക്കുന്നത്. ഇത് 2012ല്‍ 13800 കോടിയാകുമെന്നാണ് സി എല്‍ എസ് എ ഏഷ്യാ പസഫിക്ക് സര്‍വേ പറയുന്നത്. പ്രതിവര്‍ഷം 28 ശതമാനം വളര്‍ച്ചയുള്ള പ്രീ-സ്ക്കൂള്‍ വിപണി വന്‍കിടക്കാരുടെ കണ്ണിലുണ്ണിയാവുമ്പോള്‍ താമസംവിനാ ചെറുകിട നഴ്സറി സ്ക്കൂളുകള്‍ക്ക് താക്കോല്‍ വീഴുമെന്നുറപ്പാണ്.
സീ ടിവിയുടെ ഉടമസ്ഥരായ എസ്സെല്‍ വേള്‍ഡിന്റെ പ്രീ സ്ക്കൂള്‍ സംരംഭമായ കിഡ്സ് സീ ഇപ്പോള്‍ ചെറുകിട നഗരങ്ങളും ഗ്രാമങ്ങളും ലക്ഷ്യം വെയ്ക്കുകയാണ്. 260 കേന്ദ്രങ്ങളിലായി അവര്‍ക്ക് 550 പ്ളേ സ്ക്കൂളുകളുണ്ട്. മൂന്നു വര്‍ഷം കൊണ്ട് 450 ബ്രാഞ്ചുകള്‍ തുറക്കാനാണ് പരിപാടി. ഡെന്‍മാര്‍ക്ക് കമ്പനിയായ എഗ്മോണ്ട് ഇമാജിനേഷന്റെ യൂറോ കിഡ്സിന്് 160 നഗരങ്ങളിലായി 450 പ്ളേ സ്ക്കൂളുകളുണ്ട്്. കേരളത്തില്‍ ഇവര്‍ക്ക് 10 ഫ്രാഞ്ചൈസികളുണ്ട്.
ഇംഗ്ളണ്ട് ആസ്ഥാനമായുള്ള മോഡേണ്‍ മോണ്ടിസോറി ഇന്റര്‍ നാഷണല്‍ ഇന്ത്യയിലെ രവി ജയ്പുര ഗ്രൂപ്പുമായി ചേര്‍ന്ന് 200 കോടിയുടെ കരാറിലെത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രധാന നഗരങ്ങളില്‍ സ്ക്കൂളുകള്‍ തുടങ്ങാനാണ് പരിപാടി. ഇവരില്‍ പലരും പ്ളസ് ടു വരെയുള്ള സ്ക്കൂളുകളും തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ സ്വകാര്യ സ്ക്കൂള്‍ മേഖലയും ഇവര്‍ സ്വന്തമാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ഭയക്കുന്നു.
സ്വകാര്യ ഇക്യുറ്റി ഫണ്ട് മാനേജര്‍മാര്‍ പ്രീ സ്ക്കൂളുകളില്‍ വന്‍തോതില്‍ പണം മുടക്കുന്നുണ്ട്. ഇത്തരം സ്വകാര്യ മാനേജ്മെന്റ് സ്ക്കൂളുകളുടെ വന്‍ ലാഭമാണ് ഫണ്ട് മാനേജര്‍മാരെ ആകര്‍ഷിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് ലാഭം തിരിച്ചു പിടിക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കഴിയുന്നു. മാട്രിക്സ് പാര്‍ട്ട്നേഴ്സ് എന്ന കമ്പനി ട്രീ ഹൌസ് എജ്യൂക്കേഷന്‍ പ്രീ-സ്ക്കൂള്‍ ഗ്രൂപ്പില്‍ 30 കോടി നിക്ഷേപിച്ചിരുന്നു. യൂറോ കിഡ്സിന്റെ 50 ശതമാനം ഓഹരികള്‍ 37 കോടിക്കാണ് എഡ്യു കോബ് സൊല്യൂഷന്‍സ് വാങ്ങിയത്. മദേഴ്സ് പ്രൈഡ് അല്‍മോഡ്സ് ഗ്ളോബല്‍ സെക്യൂരിറ്റീസുമായി കരാറിലെത്തി.
പെട്ടന്ന് ലാഭമുണ്ടാക്കാന്‍ കഴിയുന്ന, സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത മേഖലയാണ് വിദ്യാഭ്യാസമെന്ന് ഓഹരി വിപണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ രംഗത്ത് വ്യക്തമായ നിയന്ത്രണങ്ങളില്ലാത്തത് ഫണ്ട് മാനേജര്‍മാര്‍ക്ക് പ്രോല്‍സാഹനമാകുന്നുണ്ട്. പണം നിക്ഷേപിച്ച് വേണ്ട സമയത്ത് ലാഭവുമായി നിയന്ത്രണമൊന്നുമില്ലാതെ പോകാം. സര്‍ക്കാര്‍ വിഹിതം കുറച്ച് സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമം വിദ്യാഭ്യാസമേഖലയിലെ ഇത്തരക്കാരുടെ കയ്യിലെത്തിക്കും.
ഇപ്പോള്‍ പ്രതിവര്‍ഷം 60,000 രൂപവരെ ഫീസായി നല്‍കാന്‍ കഴിയുന്ന മാതാപിതാക്കളെയാണ് ലക്ഷ്യമിടുന്നത്. നഗര ജനസംഖ്യയില്‍ 18 ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രീ-സ്ക്കൂളിലെത്തുന്നത എന്നാണ് കണക്കുകള്‍. എന്നാല്‍ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രീ-സ്ക്കൂള്‍ കുത്തകകള്‍ എത്തുന്നതോടെ സാധാരണക്കാരെയും ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഇവര്‍ ആവിഷ്ക്കരിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം 2കോടി കുട്ടികള്‍ ജനിക്കുന്നു. ഇതിന്റെ രണ്ടു ശതമാനം മാത്രം ലക്ഷ്യം വെച്ചാലുമുണ്ടാകുന്ന വലിയ വിപണി കുത്തകകളെ വല്ലാതെ മോഹിപ്പിക്കുന്നുവെന്നു വ്യക്തം.

Saturday, March 26, 2011

ഉദയസൂര്യന്‍ വിഴുങ്ങുമോ........


എസ് അജോയ്

പ്രഗല്‍ഭനായ തിരക്കഥാകൃത്തും ഗാനരചയിതാവുമൊക്കെയാണ് തമിഴ്നാട് മുഖമന്ത്രി മുത്തുവേല്‍ കരുണാനിധി. സാമൂഹ്യപരിഷ്്ക്കരണം ലക്ഷ്യമിട്ട് അമ്പതുകളില്‍ അദ്ദേഹം തൂലിക ചലിപ്പിച്ച 'പ്രജാശക്തി"പണം''തങ്കരത്നം' തുടങ്ങിയ സിനിമകള്‍ അക്കാലത്ത് തമിഴ്നാട്ടിലെ യാഥാസ്തിഥിക കോട്ടകൊത്തളങ്ങളില്‍ വലിയ വിസ്ഫോടനമാണുണ്ടാക്കിയത്. അവിടെ നിന്നായിരുന്നു കരുണാനിധിയെന്ന രാഷ്ട്രീയക്കാരന്റെ തുടക്കം.
എന്നാല്‍ കാലം മാറി, കഥ മാറി. ഇന്ന് തമിഴകം വാഴുന്ന രാജാവാണ് ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ തലവന്‍ എം കരുണാനിധി. മക്കളായ എം കെ സ്റ്റാലിനും,അഴഗിരിയും,കന്നിമൊഴിയുമൊക്കെ യുവരാജാക്കന്മാരും റാണിമാരും. ഇവരുടെ മൂന്നാം തലമുറയാകട്ടെ പുത്തന്‍ അധിനിവേശത്തിന്റെ ലഹരിയിലാണ്. തമിഴ് സിനിമയാണ് ഇവരുടെ ലഹരി. സിനിമാനിര്‍മ്മാണത്തിലൂടെ തമിഴകം കൈപ്പിടിയിലൊതുക്കാനുള്ള തയ്യാറെടുപ്പിലാണ് കരുണാനിധിയുടെ കൊച്ചുമക്കളും അടുത്ത ബന്ധുക്കളും.
ഇന്ത്യന്‍ സിനിമയുടെ ഏറ്റവും പുതിയ വര്‍ത്തമാനമാണ് രജനീകാന്ത് നായകനാവുന്ന 'യന്തിരന്‍'. 250 കോടി ചെലവഴിച്ച് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സണ്‍ പിക്ചേഴ്സ് ആണ്. ടെലിവിഷന്‍ രംഗത്തും വ്യോമയാന രംഗത്തും എല്ലാം സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത കലാനിധിമാരന്റെ ആദ്യ തമിഴ് ചിത്രമാണ് 'യന്തിരന്‍'. ദയാനിധി മാരന്റെ പിതാവ് മുന്‍ കേന്ദ്രമന്ത്രി മുരസൊലി മാരന്‍ കരുണാനിധിയുടെ സഹോദരിയുടെ മകനും. ഇതുവരെ സിനിമാ വിതരണ രംഗത്തു മാത്രം ഒതുങ്ങിനിന്ന സണ്‍ പിക്ചേഴ്സ് നിര്‍മ്മാണ രംഗത്തേക്കുള്ള ആദ്യകാല്‍വയ്പ്പാണിത്.
ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ കമല്‍ഹാസനെ നായാനാക്കി 'മന്മഥ അമ്പ്' എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തിന്റെ റെഡ് ജയിന്റ് മൂവീസ് ഇതിനകം ശ്രദ്ധേയമായ ഏതാവും ചിത്രങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അടുത്തയിടെ പുറത്തിറങ്ങിയ'മദിരാസപട്ടണം' വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. ഗജനിഫെയിം മുരുകദോസ്സിനെയും സൂര്യയെയും വീണ്ടും ഒന്നിപ്പിക്കുന്ന പുതിയ പദ്ധതിയും ഉദയനിധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ചിത്രത്തില്‍ അഭിനയിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറയുന്നു.
കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയും നിര്‍മ്മാതാവാണ്. ക്ളൌഡ് നയന്‍ ഫിലിംസിന്റെ ബാനറില്‍ ദയാനിധി നിര്‍മ്മിച്ച 'തമിഴ് പടം' ഏറെ ശ്രദ്ധേയമായിരുന്നു. ഇദ്ദേഹവും സിനിമയില്‍ അഭിനയിക്കാന്‍ ഏറെ തല്‍പ്പരന്‍.
'വംശം' എന്ന സിനിമയില്‍ നായകനാണ് കരുണാനിധിയുടെ മറ്റൊരു മകനായ തമിഴരശിന്റെ മകന്‍ അരുള്‍നിധി. അരുള്‍നിധി അഭിനയിച്ച 'വംശം'സംവിധാനം ചെയ്തത് 'പസിംഗ'യിലുടെ പ്രശസ്തനായ പാണ്ടിരാജാണ്. കരുണാനിധിയുടെ മൂത്തമകന്‍ മുത്തുവിന്റെ മകന്‍ അറിവുനിധി അറിയപ്പെടുന്ന പാട്ടുകാരനാണ്.
ഇതെല്ലാം പോരാഞ്ഞ് തെക്കേയിന്ത്യയിലെ ഏറ്റവും വലിയ ചാനല്‍ ഗ്രൂപ്പായ സണ്‍ നെറ്റ് വര്‍ക്ക് കലാനിധിമാരന്റേതാണ്. സണ്‍ ഡിടിഎച്ചും തെക്കേയിന്ത്യയിലെ പ്രമുഖ സാനിധ്യവും.
തമിഴ് സിനിമയെ കരുണാനിധിയുടെ കുടുംബം വിഴുങ്ങുന്നത് ആശങ്കയോടെയാണ് ഒരു വിഭാഗം സിനിമാക്കാര്‍ കാണുന്നത്.ഇതു ശരിയായ പ്രവണതയല്ലെന്നു ആദ്യം തുറന്നു പറഞ്ഞത് പ്രശസ്ത നടന്‍ ശരത്കുമാര്‍. പലര്‍ക്കും ഇതേ അഭിപ്രായമുണ്ടെങ്കിലും തുറന്നു പറയാന്‍ മടി. അധികാരകേന്ദ്രത്തിന്റെ അപ്രീതി സമ്പാദിക്കാന്‍ ആരാണ് തയ്യാറാവുക? തമിഴ് സിനിമയില്‍ ഇപ്പോള്‍ കാണുന്ന പുതുവസന്തത്തിന്റെ അന്തകരാവും ഇവരെന്നും ഒരു വിഭാഗം പറയുന്നു. സിനിമ കുത്തകയായാല്‍ കച്ചവടം മാത്രം ലക്ഷ്യമിടുമെന്നും നല്ല സിനിമ മരിക്കുമെന്നും കാലം തെളിയിച്ചതാണ്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് ഇവര്‍ സിനിമയെ ഉപയോഗിക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. സിനിമയെ കുത്തകയാക്കി വയ്ക്കുന്നവര്‍ തന്നെ രാഷ്ട്രീയ ലാഭത്തിനായി സിനിമയെ ഉപയോഗിച്ചാല്‍ തമിഴ് സിനിമയുടെ സ്ഥാനം പാതാളത്തിലാവും.

ഈ കുട്ടി സ്രാങ്ക് മാന്ത്രികനാണോ?


എസ് അജോയ്

മാന്ത്രികനായ കുട്ടിസ്രാങ്കിനു മരണമുണ്ടോ? മാജിക്ക് അറിയില്ലെങ്കിലും അയാള്‍ ചിലരുടെയൊക്കെ മനസില്‍ മാന്ത്രികനാണ്. ഒറ്റപ്പെടുന്ന ചിലരുടെ മനസിലെ മാന്ത്രികന്‍. മാജിക്കല്‍ റിയലിസം അതിന്റെ എല്ലാ സൌന്ദര്യത്തോടും കൂടി പീലി വിടര്‍ത്തിയാടുകയാണ് 'കുട്ടിസ്രാങ്കി'ല്‍. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കൃതികളിലൂടെ മലയാളിക്കു പ്രിയങ്കരമായ ആ സങ്കേതം ദ്യശ്യാനുഭവമാക്കുകയാണ് ഷാജി എന്‍ കരുണ്‍. ദുര്‍ഗ്രാഹ്യതയില്ലാതെ കുട്ടിസ്രാങ്കിന്റെയും അയാളുടെ ജീവിതത്തിലേക്കു വന്ന മൂന്നു പെണ്‍കുട്ടികളുടെയും കഥ പറയുന്ന ഷാജി ഇതുവഴി മൂന്നു ദേശങ്ങളും മൂന്നു സംസ്ക്കാരങ്ങളും വരച്ചു കാട്ടുന്നു.
കുട്ടിസ്രാങ്കിന്റെ മരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. ഈ മരണത്തിനു അഞ്ചു വ്യാഖ്യാനങ്ങളാണ്. രേവമ്മ,പെമേന,കാളിഎന്നീ സ്ത്രീകള്‍ക്കു പറയാനുള്ളത് വ്യത്യസ്തങ്ങളായ കഥകളാണ്. കേസന്വേഷിക്കുന്ന പൊലീസുകാരന് പറയാനുള്ളത് മറ്റൊന്നാണ്. എന്നാല്‍ ഇതെല്ലാം ശരി, അല്ലെങ്കില്‍ തെറ്റ് എന്നു പറയാതെ പറയുന്ന സംവിധായകന്റെ വ്യാഖ്യാനം. മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ വിന്യാസമാണ് ഇവിടെ.
ഒറ്റപ്പെടലാണ് സ്രാങ്കിന്റെ ജീവിതം. സ്വന്തം പേരറിയില്ല. നാടറിയില്ല. മാതാപിതാക്കളെ അറിയില്ല. ഒറ്റപ്പെടുമ്പോഴാണ് ഒറ്റപ്പെടലിന്റെ വേദന ശരിക്കും മനസിലാകുന്നതെന്ന് സിനിമയിലൊരിടത്ത് കുട്ടിസ്രാങ്ക് പറയുന്നുണ്ട്. ആദ്യമൊരു മൂപ്പന്‍, പിന്നെയൊരു നാട്ടു പ്രമാണി..... സ്രാങ്ക് ആശ്രയിക്കുന്നവര്‍ അയാളെ മനസിലാക്കുന്നില്ല. ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുന്നു.
എന്നാല്‍ അങ്ങനെയല്ല ആവശ്യപ്പെടാതെ തന്നെ അയാളുടെ ജീവിതത്തിലേക്കു വന്ന മൂന്നു സ്ത്രീകള്‍. രേവമ്മ, പമേല, കാളി. ഈ മൂന്നു പെണ്ണുങ്ങള്‍ക്കും അയാള്‍ മൂന്നു തരം ആശ്രയമാണ്. രേവമ്മയെ കാണുമ്പോള്‍ താനിതുവരെ കാണാത്ത അമ്മയെ ഓര്‍മ്മ വരുമെന്ന് കുട്ടി സ്രാങ്ക് പറയുന്നുണ്ട്. പമേലയെ അയാള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് സിനിമയില്‍ സൂചനയുണ്ട്. പിന്നെ ഭാര്യയായ കാളി. മിണ്ടാപ്രാണിയായ അവളെ വഞ്ചിക്കാന്‍ കഴിയാത്തതുകൊണ്ടാവണം ആ ബന്ധത്തെപ്പറ്റി കുട്ടിസ്രാങ്ക് പമേലയോട് തുറന്നു പറയുന്നത്.
സ്രാങ്ക് മരിച്ചോ ഇല്ലയോ എന്ന വിധി പ്രേക്ഷകനു വിട്ടാണ് സിനിമ തീരുന്നത്. അയാള്‍ മരിച്ചില്ലെന്ന് കാളി ഉറപ്പിച്ചു പറയുന്നു.എന്നാല്‍ കാളിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് സ്രാങ്കാണെന്ന് ബുദ്ധ സന്യാസിനിയായ രേവമ്മ വിശ്വസിക്കുന്നു. മരിച്ചു പോയ കാമുകനു വേണ്ടി ജയിലില്‍ പോകുന്ന പമേല ആ ത്യാഗത്തിലാണു കാമുകന്റെ അമരത്വം കാണുന്നത്.
മമ്മൂട്ടിയുടെ പ്രകടനം ആരെയും അതിശയിപ്പിക്കുന്നതാണ്. വികാരങ്ങള്‍ ഒതുക്കി ശരീരചലനങ്ങളെയും നിയന്ത്രിച്ചുള്ള അഭിനയം ഈ നടനില്‍ വ്യത്യസ്തമായ ഒരുപാട് സാധ്യതകള്‍ ഇനിയുമുണ്ടെന്നു നമുക്കു മനസിലാക്കിത്തരുന്നു. രേവമ്മയായി വരുന്ന പത്മപ്രിയ, പമേലയായി വരുന്ന ബംഗാളി നടി കമാലിനി മുക്കര്‍ജി, കാളിയായി വരുന്ന ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കുട്ടിസ്രാങ്കിലെ ഒരു അഭിനേതാവും മോശമായ പ്രകടനം കാഴ്ച വെച്ചിട്ടില്ലെന്നത് സംവിധായകന്റെയുംകൂടി മികവായി കാണാം.
1950 കാലഘട്ടത്തിലാണ് സിനിമ ഇതള്‍ വിടരുന്നത്. ആ കാലഘട്ടം വ്യക്തമാക്കുന്ന ശബ്ദവിന്യാസവുമായി സൌണ്ട് എഞ്ചിനീയര്‍ കൃഷ്ണന്‍കുട്ടി അസാധ്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതുപോലെ മലയാളത്തില്‍ ആദ്യമായി വനിതാ സിനിമോട്ടോഗ്രാഫറുടെ കാഴ്ചയില്‍ വിരിയുന്ന സിനിമയാണ് കുട്ടിസ്രാങ്ക്. സന്തോഷ് ശിവന്റെ കൂടെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അഞ്ജലി ഗുപതയാണ് ഈ ചിത്രത്തിലെ മനോഹരദ്യശ്യങ്ങള്‍ക്ക് കാമറ ചലിപ്പിച്ചത്. ഐസക്ക് കൊട്ടുകാപ്പള്ളിയുടെ സംഗീതവും എടുത്തു പറയേണ്ടതാണ്. പിഎഫ് മാത്യൂസും പത്രപ്രവര്‍ത്തകനായ ഹരികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
സംവിധായകന്‍ കഥ പറയുന്നത് സത്യസന്ധമായാണ്. ഭാവനകളെ അദ്ദേഹം സ്വതന്ത്രമായി മേയാന്‍ വിടുന്നു.പൌരുഷത്തിന്റെ ആള്‍ രൂപമാണ് സ്രാങ്ക്. മൂന്നു പെണ്‍മനസുകള്‍ക്ക് അയാള്‍ താങ്ങാണ്. എന്നാല്‍ അവരില്‍ നിന്ന് അയാള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ഉത്തരം പറയേണ്ടത് സ്രാങ്കല്ല.....നമ്മള്‍ തന്നെ. തീര്‍ച്ചയായും ഒരു ഉത്തരം സ്വന്തം ജീവിതത്തില്‍ നിന്ന് നമുക്ക് കണ്ടെത്താം.... മാന്ത്രികനായ സ്രാങ്കിനു വേണ്ടി.

ഒളിക്കാഴ്ചകളുടെ വേദന


എസ് അജോയ്

ഒട്ടും സംതൃപ്തി തരാത്ത സിനിമയാണ് 'ലവ്,സെക്സ്,ഓര്‍ ധോക്ക'(എല്‍എസ്ഡി). പകരം നിങ്ങള്‍ അസ്വസ്സ്ഥനാകും. ആസക്തമാകേണ്ട ഒളിഞ്ഞുനോട്ടത്തിന്റെ രംഗങ്ങള്‍ മനസിനെ കൊളുത്തിവലിക്കുന്ന വേദനയായി മാറും. ആഗോളവല്‍ക്കരണകാലത്തെ ജീവിതം എത്ര ക്ളേശകരമാണെന്ന് 'എല്‍എസ്ഡി' കാട്ടിത്തരുന്നു. ദിബാങ്കര്‍ ബാനര്‍ജിയെന്ന യുവ സംവിധായകന്റെ ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രമേയത്തിലെ പുതുമ കൊണ്ട് മാത്രമല്ല. അതിന്റെ സത്യസന്ധത കൊണ്ടു കൂടിയാണ്.
സാങ്കേതിക വിദ്യയുടെ ഇരകള്‍ നിസഹായരായായി ജീവിക്കുമ്പോള്‍ അവര്‍ ആലംബഹീനരാണെന്ന് നാം തിരിച്ചറിയുന്നു.കൈവിട്ട അസ്ത്രം പോലെ വിഷ്വലുകള്‍ ഇന്റര്‍നെറ്റും മൊബൈലും വഴി പറക്കുമ്പോള്‍ ഒരു നിമിഷത്തെ ദൌര്‍ബല്യത്തിനു ഇവര്‍ നല്‍കുന്ന വില ജീവിതമാണ്. ശാസ്ത്രസാങ്കേതിക വിദ്യ അനുഗ്രഹവും ഗുണവും മാത്രമാണെന്ന മുതലാളിത്ത പ്രചാരണത്തെ 'എല്‍എസ്ഡി' ചോദ്യം ചെയ്യുന്നു.
ഇന്റര്‍നെറ്റിലും മൊബൈലിലും പ്രചരിക്കുന്ന അശ്ളീല ദൃശ്യങ്ങള്‍ കണ്ട് രസിക്കുമ്പോള്‍ അതിനു പിന്നിലെ ഇരകളെപ്പറ്റി പലരും ഓര്‍ക്കാറില്ല. അറവുമാടുകളുടെ മാനസികാവസ്ഥയില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അവര്‍ വലിയുന്നു; ആരുമറിയാതെ.ഇത്തരക്കാരുടെ കഥയാണ് 'എല്‍എസ്ഡി'.
ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ സിനിമയായ 'എല്‍എസ്ഡി' ഹിന്ദി സിനിമയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതാണെന്ന് നിസംശയം പറയാം. ചുറ്റും കാണുന്ന യാഥാര്‍ഥ്യങ്ങളെ നിഷേധിക്കലല്ല മറിച്ച് പച്ചയായ ജീവിതവും അതിന്റെ ആകുലതകളുമാണ് സിനിമയെന്ന് ദീബാങ്കര്‍ പറയുന്നു.
പരസ്പരബന്ധിതമായ മൂന്നു ചെറുകഥകള്‍.സിനിമാ ഭ്രാന്തനായ ചെറുപ്പക്കാരന്റെ ദാരുണ കഥ "സൂപ്പര്‍ഹിറ്റ് പ്യാര്‍' ഹാന്‍ഡി കാമിലും, രണ്ടാം കഥയായ 'പാപ് കി ദുകാന്‍' സി സി കാമറയിലും, മൂന്നാം കഥ 'ബദ്നാം ഷോറത്ത്'ഒളി കാമറയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.കഥക്കൊത്ത കാമറകള്‍ കൊണ്ട്. മറ്റേതൊരു അമച്വര്‍ കാമറയെയും പോലെ ഇടയ്ക്കിടെ ദൃശ്യങ്ങള്‍ മായുന്നു, മറയുന്നു. വിചിത്രമായ ആംഗിളുകളില്‍ തിരികെയെത്തുന്നു-വ്യത്യസ്തമായ ദൃശ്യാനുഭവം. കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ ചിത്രം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം നാം മറക്കുന്നു. നിറങ്ങള്‍ നിറഞ്ഞ സ്വപ്നസദ്യശ്യമായ സാധാരണ ഹിന്ദി സിനിമാ രംഗങ്ങളോടുള്ള വിയോജിപ്പ് എത്ര സമര്‍ഥമായി ദീബാങ്കര്‍ പ്രകടിപ്പിക്കുന്നുവെന്ന് നോക്കുക.
ആദ്യകഥയായ 'സൂപ്പര്‍ഹിറ്റ് പ്യാര്‍' ജീവിതം പൈങ്കിളി സിനിമാക്കഥയല്ല എന്നു പറയുന്നു. രാഹുല്‍ എന്ന സിനിമാ വിദ്യാര്‍ഥി ജമീന്ദാരുടെ മകളായ ശ്രുതിയെ ഹിന്ദിസിനിമാ ഫോര്‍മാറ്റില്‍ സ്നേഹിക്കുന്നതാണ് പ്രമേയം. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവും കൂട്ടാളികളും ചേര്‍ന്ന് ഇവരെ വധിക്കുന്നു. വ്യവസ്ഥാപിത ഹിന്ദി സിനിമയെയും,ഉത്തരേന്ത്യയിലെ ജാതിഭ്രാന്തിനെയും ഈ കഥ കണക്കറ്റു പരിഹസിക്കുന്നുണ്ട്.
'പാപ് കി ദുകാന്‍' എന്ന രണ്ടാം കഥയാണ് മനസിനെ ഏറെ മഥിക്കുക. ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ആദര്‍ശും അവിടെ ജോലിചെയ്യുന്ന രശ്മിയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ആദര്‍ശിനോട് ഒരു സുഹൃത്താണ് പണമുണ്ടാക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്നത്. ഏതെങ്കിലും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കി അവളുമായി ബന്ധപ്പെടുന്നത് അവളറിയാതെ പകര്‍ത്തുക. ഇത് വന്‍തുകയ്ക്ക് വാങ്ങാനാളുണ്ട്.
ആദര്‍ശ് രശ്മിയുമായുള്ള കിടപ്പറരംഗം അവളറിയാതെ ചിത്രീകരിക്കുന്നു. ഏറെക്കുറെ പച്ചയായി ഈ രംഗങ്ങള്‍ കാട്ടുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ നിഷ്കളങ്കതയും യുവാവിന്റെ നിസ്സഹായാവസ്ഥയും ഇരുവരുടെയും പ്രണയവും കാണികളില്‍ ഞടുക്കവും വേദനയുമാണ് ഉണ്ടാക്കുന്നത്. കാമം ഇല്ലാതാവുന്ന അവസ്ഥ.ലോകനിലവാരമുള്ള ഈ കഥാ രംഗം കാണികളുടെ മനസില്‍ നിന്ന് ഉടനൊന്നും മായില്ല.
പ്രഭാത് എന്ന പത്രപ്രവര്‍ത്തകന്റെ സഹായത്തോടെ തന്നെ വഞ്ചിച്ച പ്രശസ്ത ഗായകനെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കുന്ന നയ്ന എന്ന പെണ്‍കുട്ടിയുടെ കഥയാണ് 'ബദ്നാം ഷോറത്ത്'
വര്‍ഷങ്ങള്‍ക്കുമുമ്പ് ദല്‍ഹിയിലെ ഒരു സ്കൂള്‍കുട്ടിയുടെ അശ്ളീല രംഗങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ എത്തിച്ചതാണ്'പാപ് കി ദുക്കാന്റെ' പ്രചോദനമെന്ന് ദിബാങ്കര്‍ പറയുന്നു. കുടുംബത്തിന്റെയും മതത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ എത്രയോ പ്രണയിനികള്‍ ഇന്ത്യയില്‍ വഞ്ചിക്കപ്പെടുന്നു? ഇതിനെയെല്ലാം നാം കണ്ണടച്ച് ഇരുട്ടാക്കണോ? തന്റെ ചിത്രങ്ങള്‍ നല്‍കുന്ന ശക്തമായ സന്ദേശങ്ങളില്‍ തൃപ്തനാണ് ഈ ചെറുപ്പക്കാരന്‍.
അന്‍ഷുമാന്‍ ത്സാ (രാഹുല്‍), ശ്രുതി(ശ്രുതി), രാജ്കുമാര്‍ യാദവ്(ആദര്‍ശ്), നേഹാ ചൌഹാന്‍(രശ്മി), അമിത് സയില്‍ (പ്രഭാത്), ആര്യ ദേവദത്ത(നയന) എന്നീ പുതുമുഖങ്ങളാണ് അഭിയിക്കാതെ അഭിനയിക്കുന്നവര്‍. ദീപാങ്കര്‍ ബാനര്‍ജിക്കൊപ്പം കനുഭെല്ലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. നിക്കോസ് ആന്‍ഡ്രിക്കസാണ് കാമറ. നമ്രതാ റാവുവിന്റെ എഡിറ്റിങ്ങും സ്നേഹാ കന്‍വല്‍ക്കറിന്റെ സംഗീതവും ചിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്നു.ദിബാങ്കര്‍ ബാനര്‍ജി ഇതിനു മുമ്പ് സംവിധാനം ചെയ്ത 'ഖോസ്ലാ കാ ഖോസ്ല'(2006), 'ഓയ് ലക്കി ഓയ്'(2008) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.

മലയാളത്തിന് മധു പകര്‍ന്ന സംഗീത പൌര്‍ണമി

എസ് അജോയ്

ഒരൊറ്റ ഗാനം മതിയായിരുന്നു അവര്‍ക്ക് മലയാളികളുടെ മനസില്‍ ഇടം നേടാന്‍. നാല്‍പ്പതു വര്‍ഷത്തിനു ശേഷവും ആ ഗാനം മലയാളികളുടെ മനസില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞു വരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യ ഹരിതഗാനത്തെ കുറിച്ചാണ്. 1969 ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്ക്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. ഈ പാട്ടിന് ഈണം പകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം? വൈകിയെങ്കിലും മലയാളക്കര അവര്‍ക്കു നല്‍കിയ ആദരമായി സ്വരലയ പുരസ്ക്കാരം.പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജന്റെ പേരില്‍ 'സ്വരലയ' ഏര്‍പ്പെടുത്തിയ സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡാണ് ഉഷാ ഖന്നയ്ക്ക് ലഭിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ദേവരാഗസന്ധ്യയില്‍ ഡോ. കെ ജെ യേശുദാസാവുംസമ്മാനിക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും.
'മൂടല്‍ മഞ്ഞി'ല്‍ 'നീ മധു പകരൂ' എന്ന ഗാനത്തിനു പുറമെ 'മാനസ മണി വേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍', ഉണരൂ വേഗം നീ, കളവാണീ, വന്നു നായകന്‍', 'മുകിലേ വിണ്ണിലായാലും കണ്ണീരു തൂകും നീ' എന്നീ മനോഹര ഗാനങ്ങള്‍ പാടിയത് എസ് ജാനകിയാണ്. 'കവിളിലെന്തേ കുങ്കുമം, കണ്ണിലെന്തേ സംഭ്രമം' എന്ന ഗാനംആലപിച്ചത് ബി വസന്തയും.ഗ്വാളിയോറില്‍ ജനിച്ച ഉഷാഖന്ന മലയാളത്തനിമയുള്ള ഈ പാട്ടുകളിലൂടെയാണ് കേരളത്തിനു സ്വന്തമായത്. 19 വര്‍ഷങ്ങള്‍ക്കു ശേഷം 'ആദ്യപാപം' എന്ന ചിത്രത്തിനു വേണ്ടി രണ്ടു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. 1991 ല്‍ 'അഗ്നിനിലാവി'നു വേണ്ടി യേശുദാസും ചിത്രയും പാടിയ ആറു പാട്ടുകള്‍. വയലാര്‍ മാധവന്‍കുട്ടിയായിരുന്നു പാട്ടെഴുത്തുകാരന്‍.2002ല്‍ യൂസഫലികേച്ചേരിക്കൊപ്പം 'പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച'ക്കായി 11 പാട്ടുകള്‍. ഇതില്‍ 'ആറ്റും മണിമേലെ ഉണ്ണിയാര്‍ച്ച'എന്ന ചിത്ര യുടെ പാട്ട് ഏറെ ശ്രദ്ധേയമാണ്. കുഞ്ചാക്കോബോബനും ജോമോളുമായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കള്‍. മൂടല്‍ മഞ്ഞിനു ശേഷം അവര്‍ സംഗീതം നല്‍കിയ മലയാള ഗാനങ്ങള്‍ മോശമായതു കൊണ്ടല്ല അവ ശ്രദ്ധിക്കപ്പെടാതെ പോയത്. പല ഗാനങ്ങളും മനോഹരമായിരുന്നു താനും.ചില പാട്ടുകളുടെ വിധി അങ്ങനെയാണ് എന്നു മാത്രമേ അതിനെക്കുറിച്ച് പറയാനാകൂ.
യേശുദാസിനൊപ്പം ബോളിവുഡില്‍
ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ബോളിവുഡ് അങ്കത്തിനൊപ്പം നില്‍ക്കാന്‍ രവീന്ദ്ര ജയിനിനും, സലില്‍ ചൌധരിക്കും നൌഷാദിനും, ജയദേവിനും, ബാപ്പി ലഹരിക്കുമൊപ്പം ഉഷയും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹര ഗാനങ്ങള്‍ പിറന്നു. 'ദാദാ'യിലെ 'ദില്‍ കെ ടുക്ടെ ടുക്ടെ കര്‍ക്കെ' എന്ന ഗാനത്തിന് 1979ലെ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ പുരസ്ക്കാരം യേശുദാസിന് നേടിക്കൊടുത്തു. സാജന്‍ ബിനാ സുഹാഗനിലെ'മധുബന്‍ ഖുശ്ബു ദേതാ ഹൈ','മസ്ദൂര്‍ സിദാബാദി'ലെ 'മേരി മുന്നി റാണി സോജാ, 'കാരണി'ലെ 'സാവന്‍ ആജ് ലഗായാ രേ',സോനേ കി ദില്‍ ലോഹേ കാ ഹാഥ് എന്ന സിനിമയിലെ അതേ പേരിലുള്ള ഗാനം എന്നിവ ദാസിന്റെ ഹിന്ദി ഗാനരത്നങ്ങളില്‍ അമൂല്യങ്ങളാണ്.
റഹ്മാന്റെ ആദരം
പൂര്‍ണമായ അര്‍ഥത്തില്‍ ഇന്ത്യയിലെ ഏക സംഗീത സംവിധായികയാണ് ഉഷാഖന്ന. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ്് 1964 ല്‍ പുറത്തിറങ്ങിയ 'ശബ്നം' എന്ന ചിത്രത്തിലെ 'ഹര്‍ നസര്‍ കെ സൌ അഫ്സാനെ' എന്ന ഗാനം എ ആര്‍ റഹ്മാന്‍ 'ഹിന്ദുസ്ഥാനി' എന്ന കമലഹാസന്‍ ചിത്രത്തില്‍ 'ലട്കാ ദിഖാ ദിയാ' എന്ന പാട്ടായി വീണ്ടും കമ്പോസ് ചെയ്തത്.ശങ്കര്‍ സംവിധാനം ചെയ്ത, കേരളത്തില്‍ ഹിറ്റായ 'ഇന്ത്യന്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് 'ഹിന്ദുസ്ഥാനി'.
പങ്കജ് ഉദാസിന്റെ അരങ്ങേറ്റം
പുതിയ ഗായകരെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അവര്‍ക്ക്. അനുപമ ദേശ്പാണ്ഡെ, ഹേമലത, മുഹമ്മദ് അസീസ്, രൂപ്കുമാര്‍ റാത്തോഡ്, ഷബീര്‍ കുമാര്‍ തുടങ്ങിയവര്‍ വരവറിയിച്ചത് ഉഷാഖന്നയുടെ പാട്ടുകളിലൂടെയാണ്.
പങ്കജ് ഉദാസെന്ന ഗസല്‍ മാന്ത്രികന്‍ ആദ്യമായി പാടുന്നത് ഉഷാഖന്നക്കു വേണ്ടിയാണ്. 1972ല്‍ 'കാംമ്ന' എന്ന ചിത്രത്തിനു വേണ്ടി. 'തും കഭീ സാംനേ ആജാവോ തോ പൂഛേ തും സേ' എന്ന ഗാനം.നക്ഷ് ലയ്പുരിയുടെ മനോഹരമായ വരികളില്‍ പിറന്ന ഈ പാട്ട് ചിത്രം പുറത്തിറങ്ങാത്തതു മൂലം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു ശേഷം 1980ലാണ് ഉദാസിന്റെ ആദ്യ ഗസല്‍ ആല്‍ബം 'ആഹത്ത്' പുറത്തിറങ്ങിയത്. വീണ്ടും ആറു വര്‍ഷത്തിനു ശേഷമാണ് സിനിമക്കു വേണ്ടി അദ്ദേഹം പാടിയത്. 1986ല്‍' 'നാം' എന്ന സിനിമയിലെ'ചിട്ടി ആയി ഹെ ആയി ഹെ ചിട്ടി ആയി ഹെ'എന്ന സൂപ്പര്‍ ഹിറ്റു ഗാനം.
മനോഹരമായ ഗാനങ്ങള്‍ മുഖമുദ്ര
സ്ത്രീയായതിന്റെ ഒരു ആനുകൂല്യവും ഉഷാഖന്ന പിടിച്ചുപറ്റിയിട്ടില്ല. മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു അവരുടെ മുഖമുദ്ര. മുഹമ്മദ് റാഫി അലിഞ്ഞു പാടിയ 'ഹം തും സെ ജുദാ ഹോ കേ മര്‍ ജായോം ഗേ രോ രോ കേ' ,തേരേ ഗലിയോം മേ രഖേം ഗേ സനം'എന്നീ ഗാനങ്ങള്‍ ആര്‍ക്ക് മറക്കാനാവും? 'ഹം ഹിന്ദുസ്ഥാനിയിലെ മുകേഷ് പാടിയ 'ഛോടോ കല്‍ കി ബാത്തേം കല്‍ കി ബാത്ത് പുരാനി',മന്നാഡേ പാടിയ 'ബാദലി'ലെ 'അപ്നേ ലിയേ ജീയേ തോ ക്യാ ജിയേ' ആപ്തോ ഐസേ ന ഥേയിലെ 'തു ഇസ് തര്ഹാ മേരേ സിന്ദഗി മേ ശാമില്‍ ഹെ', സോത്തേണില്‍ കിഷോര്‍-ലതാ ടീമിന്റെ 'ചാന്ദ് കേ പാസ് ജോ സിത്താരാ ഹെ', 'ഷായദ് മേരി ഷാദി കാ ഖയാല്‍','സിന്ദഗി പ്യാര്‍ കാ ഗീത് ഹൈ' തുടങ്ങിയവ ചിലതു മാത്രം. മുഹമ്മദ് റഫി- ആശാ ഭോസ്ളെ-ഉഷാ ഖന്ന കൂട്ടുകെട്ട് ഒരു കാലഘട്ടത്തിലെ വിജയ ത്രയമായിരുന്നു.
എത്തിയത് പാട്ടുകാരിയാവാന്‍
ഔപചാരികമായി സംഗീതം അഭ്യസിക്കാത്ത ഉഷാഖന്നയുടെ അഛന്‍ മനോഹര്‍ ഖന്ന പാട്ടുകാരനും പാട്ടെഴുത്തുകാരനുമായിരുന്നു. പാട്ടുകാരിയാവാനായിരുന്നു ഉഷയുടെയും മോഹം. അങ്ങനെ അഛന്റെ കൂട്ടുകാരനായിരുന്ന പ്രശസ്ത സംഗീതസംവിധായകന്‍ ഒ പി നയ്യാര്‍, ഉഷയെ അക്കാലത്തെ പ്രമുഖ സിനിമാക്കാരനായ ശശ്ധര്‍ മുക്കര്‍ജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഉഷ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ച പാട്ടില്‍ ഒന്ന് മുമ്പൊന്നും കേട്ടിരുന്നില്ലെന്ന് മുക്കര്‍ജി പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെ ഈണം പകര്‍ന്നതാണെന്ന് ഉഷ വെളിപ്പെടുത്തി. ദിവസം രണ്ടുപാട്ട്വീതം താന്‍ കമ്പോസ് ചെയ്യാറുണ്ടെന്നും പതിനാറുകാരി വെളിപ്പെടുത്തി. അപ്പോള്‍ മുക്കര്‍ജി പറഞ്ഞു 'മകളേ, ഗായികയെന്ന നിലയില്‍ നിനക്ക് ലതയെയും ആശയെയും കവച്ചുവെയ്ക്കാനാവില്ല. നിന്റെ രംഗം സംഗീത സംവിധാനത്തിന്റേതാണ'്-അതായിരുന്നു തുടക്കം.
ഹിറ്റായ ദില്‍ ദേഖേ ദേഖോ'
ഏതാനും മാസങ്ങള്‍ക്കകം മുഖര്‍ജിയുടെ 'ദില്‍ ദേഖേ ദേഖോ'യെന്ന സിനിമയുടെ സംഗീത സംവിധാനം ഉഷയെ ഏല്‍പ്പിച്ചു. 1959ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായി. ആശാപരേഖ് എന്ന അഭിനയപ്രതിഭയുടെയും ആദ്യ ചിത്രമായിരുന്നു 'ദില്‍ ദേഖേ ദേഖോ'.തുടര്‍ന്ന് 1961ല്‍ മുക്കര്‍ജിയുടെ തന്നെ 'ഹം ഹിന്ദുസ്ഥാനി'യിലെ ഗാനങ്ങളും ഉഷ കമ്പോസു ചെയ്തു. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏക് സപേരാ ഏക് ലുടേരാ,ലാല്‍ബംഗ്ളാ,ഏക്രാത്, ആവോ പ്യാര്‍ കരേ', സാജന്‍ബിനാ സുഹാഗന്‍, സുല്‍ത്താന്‍, നിഷാന്‍, ബാദല്‍, ഹം ഹിന്ദുസ്ഥാനി, മുനീംജി, ഷബ്നം തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അവര്‍ ഈണം പകര്‍ന്നത്.
പലപ്പോഴും മികച്ച ബാനറുകളുടെ ചിത്രങ്ങള്‍ ഉഷക്ക് ലഭിച്ചിരുന്നില്ല. ബി, സി ഗ്രേഡ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുമ്പോഴും ഉള്ളിലെ അഗ്നികെടാതെ അവര്‍ സൂക്ഷിച്ചിരുന്നു. ഉദാ. പ്യാസി ആംഖേ, ഖോജ്, ലൈല, പ്രീതി.... 1959 തുടങ്ങിയ സംഗീത സപര്യ 2003ല്‍ 'ദില്‍ പരദേശി ഹോ ഗയ'യില്‍ എത്തിനില്‍ക്കുന്നു. തുടര്‍ന്ന് സ്വയം പ്രഖ്യാപിതമായ ഒരു നിശബ്ദതയായിരുന്നു.അതിനെപ്പറ്റി അവര്‍ പറയുന്നു.
'പണ്ട് സംഗീതത്തില്‍ സംഗീതസംവിധായകന് സ്വതന്ത്രനായിരുന്നു. ഇന്ന് നിര്‍മാതാവും സംവിധായകനും വിപണി താല്‍പര്യങ്ങളുമെല്ലാം കടന്നുവന്നിരിക്കുന്നു. പലപ്പോഴും അവര്‍ പറയുന്നു അവര്‍ക്കാണ് സംഗീതമറിയാവുന്നതെന്ന്.' ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ ്ഉഷക്ക് കൂടുതല്‍ താല്‍പര്യം.
പ്രശസ്ത സംഗീതസംവിധായകന്‍ സാവന്‍ കുമാറിനെയാണ് ഉഷാഖന്ന വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യം രണ്ടുകൊല്ലമേ നീണ്ടൂള്ളൂ. പക്ഷേ വിവാഹമോചനത്തിനുശേഷവും സാവന്‍ കുമാര്‍ ചിത്രങ്ങള്‍ക്ക് ഉഷ സംഗീതം പകര്‍ന്നു. 'ദില്‍ പര്‍ദേശി ഹോഗയ' ഉദാഹരണം.സംഗീതത്തിനു കാല-ദേശ ഭേദങ്ങളില്ല എന്നുതു പോലെ പ്രതിഭക്ക് സ്ത്രീ-പുരുഷ വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ് ഉഷാഖന്നയുടെ സംഗീത ജീവിതം.