എസ് അജോയ്
ഒട്ടും സംതൃപ്തി തരാത്ത സിനിമയാണ് 'ലവ്,സെക്സ്,ഓര്‍ ധോക്ക'(എല്‍എസ്ഡി). പകരം നിങ്ങള്‍ അസ്വസ്സ്ഥനാകും. ആസക്തമാകേണ്ട ഒളിഞ്ഞുനോട്ടത്തിന്റെ രംഗങ്ങള്‍ മനസിനെ കൊളുത്തിവലിക്കുന്ന വേദനയായി മാറും. ആഗോളവല്‍ക്കരണകാലത്തെ ജീവിതം എത്ര ക്ളേശകരമാണെന്ന് 'എല്‍എസ്ഡി' കാട്ടിത്തരുന്നു. ദിബാങ്കര്‍ ബാനര്‍ജിയെന്ന യുവ സംവിധായകന്റെ ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രമേയത്തിലെ പുതുമ കൊണ്ട് മാത്രമല്ല. അതിന്റെ സത്യസന്ധത കൊണ്ടു കൂടിയാണ്.
സാങ്കേതിക വിദ്യയുടെ ഇരകള്‍ നിസഹായരായായി ജീവിക്കുമ്പോള്‍ അവര്‍ ആലംബഹീനരാണെന്ന് നാം തിരിച്ചറിയുന്നു.കൈവിട്ട അസ്ത്രം പോലെ വിഷ്വലുകള്‍ ഇന്റര്‍നെറ്റും മൊബൈലും വഴി പറക്കുമ്പോള്‍ ഒരു നിമിഷത്തെ ദൌര്‍ബല്യത്തിനു ഇവര്‍ നല്‍കുന്ന വില ജീവിതമാണ്. ശാസ്ത്രസാങ്കേതിക വിദ്യ അനുഗ്രഹവും ഗുണവും മാത്രമാണെന്ന മുതലാളിത്ത പ്രചാരണത്തെ 'എല്‍എസ്ഡി' ചോദ്യം ചെയ്യുന്നു.
ഇന്റര്‍നെറ്റിലും മൊബൈലിലും പ്രചരിക്കുന്ന അശ്ളീല ദൃശ്യങ്ങള്‍ കണ്ട് രസിക്കുമ്പോള്‍ അതിനു പിന്നിലെ ഇരകളെപ്പറ്റി പലരും ഓര്‍ക്കാറില്ല. അറവുമാടുകളുടെ മാനസികാവസ്ഥയില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അവര്‍ വലിയുന്നു; ആരുമറിയാതെ.ഇത്തരക്കാരുടെ കഥയാണ് 'എല്‍എസ്ഡി'.
ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ സിനിമയായ 'എല്‍എസ്ഡി' ഹിന്ദി സിനിമയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതാണെന്ന് നിസംശയം പറയാം. ചുറ്റും കാണുന്ന യാഥാര്‍ഥ്യങ്ങളെ നിഷേധിക്കലല്ല മറിച്ച് പച്ചയായ ജീവിതവും അതിന്റെ ആകുലതകളുമാണ് സിനിമയെന്ന് ദീബാങ്കര്‍ പറയുന്നു.
പരസ്പരബന്ധിതമായ മൂന്നു ചെറുകഥകള്‍.സിനിമാ ഭ്രാന്തനായ ചെറുപ്പക്കാരന്റെ ദാരുണ കഥ "സൂപ്പര്‍ഹിറ്റ് പ്യാര്‍' ഹാന്‍ഡി കാമിലും, രണ്ടാം കഥയായ 'പാപ് കി ദുകാന്‍' സി സി കാമറയിലും, മൂന്നാം കഥ 'ബദ്നാം ഷോറത്ത്'ഒളി കാമറയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.കഥക്കൊത്ത കാമറകള്‍ കൊണ്ട്. മറ്റേതൊരു അമച്വര്‍ കാമറയെയും പോലെ ഇടയ്ക്കിടെ ദൃശ്യങ്ങള്‍ മായുന്നു, മറയുന്നു. വിചിത്രമായ ആംഗിളുകളില്‍ തിരികെയെത്തുന്നു-വ്യത്യസ്തമായ ദൃശ്യാനുഭവം. കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ ചിത്രം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം നാം മറക്കുന്നു. നിറങ്ങള്‍ നിറഞ്ഞ സ്വപ്നസദ്യശ്യമായ സാധാരണ ഹിന്ദി സിനിമാ രംഗങ്ങളോടുള്ള വിയോജിപ്പ് എത്ര സമര്‍ഥമായി ദീബാങ്കര്‍ പ്രകടിപ്പിക്കുന്നുവെന്ന് നോക്കുക.
ആദ്യകഥയായ 'സൂപ്പര്‍ഹിറ്റ് പ്യാര്‍' ജീവിതം പൈങ്കിളി സിനിമാക്കഥയല്ല എന്നു പറയുന്നു. രാഹുല്‍ എന്ന സിനിമാ വിദ്യാര്‍ഥി ജമീന്ദാരുടെ മകളായ ശ്രുതിയെ ഹിന്ദിസിനിമാ ഫോര്‍മാറ്റില്‍ സ്നേഹിക്കുന്നതാണ് പ്രമേയം. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവും കൂട്ടാളികളും ചേര്‍ന്ന് ഇവരെ വധിക്കുന്നു. വ്യവസ്ഥാപിത ഹിന്ദി സിനിമയെയും,ഉത്തരേന്ത്യയിലെ ജാതിഭ്രാന്തിനെയും ഈ കഥ കണക്കറ്റു പരിഹസിക്കുന്നുണ്ട്.
'പാപ് കി ദുകാന്‍' എന്ന രണ്ടാം കഥയാണ് മനസിനെ ഏറെ മഥിക്കുക. ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ആദര്‍ശും അവിടെ ജോലിചെയ്യുന്ന രശ്മിയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ആദര്‍ശിനോട് ഒരു സുഹൃത്താണ് പണമുണ്ടാക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്നത്. ഏതെങ്കിലും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കി അവളുമായി ബന്ധപ്പെടുന്നത് അവളറിയാതെ പകര്‍ത്തുക. ഇത് വന്‍തുകയ്ക്ക് വാങ്ങാനാളുണ്ട്.
ആദര്‍ശ് രശ്മിയുമായുള്ള കിടപ്പറരംഗം അവളറിയാതെ ചിത്രീകരിക്കുന്നു. ഏറെക്കുറെ പച്ചയായി ഈ രംഗങ്ങള്‍ കാട്ടുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ നിഷ്കളങ്കതയും യുവാവിന്റെ നിസ്സഹായാവസ്ഥയും ഇരുവരുടെയും പ്രണയവും കാണികളില്‍ ഞടുക്കവും വേദനയുമാണ് ഉണ്ടാക്കുന്നത്. കാമം ഇല്ലാതാവുന്ന അവസ്ഥ.ലോകനിലവാരമുള്ള ഈ കഥാ രംഗം കാണികളുടെ മനസില്‍ നിന്ന് ഉടനൊന്നും മായില്ല.
പ്രഭാത് എന്ന പത്രപ്രവര്‍ത്തകന്റെ സഹായത്തോടെ തന്നെ വഞ്ചിച്ച പ്രശസ്ത ഗായകനെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കുന്ന നയ്ന എന്ന പെണ്‍കുട്ടിയുടെ കഥയാണ് 'ബദ്നാം ഷോറത്ത്'
വര്‍ഷങ്ങള്‍ക്കുമുമ്പ് ദല്‍ഹിയിലെ ഒരു സ്കൂള്‍കുട്ടിയുടെ അശ്ളീല രംഗങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ എത്തിച്ചതാണ്'പാപ് കി ദുക്കാന്റെ' പ്രചോദനമെന്ന് ദിബാങ്കര്‍ പറയുന്നു. കുടുംബത്തിന്റെയും മതത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ എത്രയോ പ്രണയിനികള്‍ ഇന്ത്യയില്‍ വഞ്ചിക്കപ്പെടുന്നു? ഇതിനെയെല്ലാം നാം കണ്ണടച്ച് ഇരുട്ടാക്കണോ? തന്റെ ചിത്രങ്ങള്‍ നല്‍കുന്ന ശക്തമായ സന്ദേശങ്ങളില്‍ തൃപ്തനാണ് ഈ ചെറുപ്പക്കാരന്‍.
അന്‍ഷുമാന്‍ ത്സാ (രാഹുല്‍), ശ്രുതി(ശ്രുതി), രാജ്കുമാര്‍ യാദവ്(ആദര്‍ശ്), നേഹാ ചൌഹാന്‍(രശ്മി), അമിത് സയില്‍ (പ്രഭാത്), ആര്യ ദേവദത്ത(നയന) എന്നീ പുതുമുഖങ്ങളാണ് അഭിയിക്കാതെ അഭിനയിക്കുന്നവര്‍. ദീപാങ്കര്‍ ബാനര്‍ജിക്കൊപ്പം കനുഭെല്ലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. നിക്കോസ് ആന്‍ഡ്രിക്കസാണ് കാമറ. നമ്രതാ റാവുവിന്റെ എഡിറ്റിങ്ങും സ്നേഹാ കന്‍വല്‍ക്കറിന്റെ സംഗീതവും ചിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്നു.ദിബാങ്കര്‍ ബാനര്‍ജി ഇതിനു മുമ്പ് സംവിധാനം ചെയ്ത 'ഖോസ്ലാ കാ ഖോസ്ല'(2006), 'ഓയ് ലക്കി ഓയ്'(2008) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.

No comments:
Post a Comment