Tuesday, March 29, 2011

വരുന്നൂ....വൈറ്റ്ലൈന്‍ എ ടി എമ്മുകള്‍


എസ് അജോയ്
 പ്രത്യേക ചാര്‍ജ്ജൊന്നും കൂടാതെ ഏതു എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന സൌകര്യം ഭാവിയില്‍ പാരയായേക്കാം. ഇടപാടുകാര്‍ക്ക് അനുകൂലമായ ഈ തീരുമാനം  വരാനിരിക്കുന്ന വലിയ വിപത്തിനു മുന്നോടിയാണന്ന് ബാങ്കിങ്ങ് വിദഗ്ധര്‍ പറയുന്നു. എ ടി എം സ്വകാര്യവല്‍ക്കരണമെന്ന രഹസ്യ അജണ്ടയാണ് പുതിയ നീക്കത്തിനു പിന്നില്‍. വൈറ്റ് ലൈന്‍ എ ടി എം എന്ന പേരില്‍ സ്വകാര്യ ബഹുരാഷ്ട്ര കമ്പനികളുടെ എ ടി എമ്മുകള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍.
കേന്ദ്ര ധനകാര്യമന്ത്രിയും, ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനും, റിസര്‍വ് ബാങ്കും ചേര്‍ന്ന് ഒരുക്കുന്ന തന്ത്രം ഇങ്ങനെ: ഏത് ഇടപാടുകാരനും ഏതു എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന അവസ്ഥയില്‍ സ്വന്തമായി എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കും. പത്തു ലക്ഷം രൂപവരെയാണ് ഒരു എ ടി എം സ്ഥാപിക്കാന്‍ ചെലവ്്. ഇങ്ങനെ വരുമ്പോള്‍ രാജ്യത്ത് വളരെ വേഗത്തില്‍ നടക്കുന്ന എടിഎം വ്യാപനം സ്തംഭിക്കും. ഈ സമയം നോക്കി പേരില്ലാ എടിഎമ്മുകള്‍ രംഗപ്രവേശം ചെയ്യും.
അമേരിക്കയിലും യൂറോപ്പിലും വ്യാപകമാണ് വൈറ്റ്ലൈന്‍ എ ടിഎമ്മുകള്‍. ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ അല്ല ഇത്തരം എടിഎമ്മുകളുടെ ഉടമസ്ഥര്‍. ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇവ സ്ഥാപിക്കാനാവും. ഇവ ബാങ്കിങ്ങ് റഗുലേറ്ററി അതോറിറ്റിയുടെ കീഴില്‍ വരുകയുമില്ല. ഇവ ഉപയോഗിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കുകയും വേണം. ഫലത്തില്‍ ഇടപാടുകാര്‍ വൈറ്റ്ലൈന്‍ ഉടമകള്‍ ആവശ്യപ്പെടുന്ന പ്രോസസിങ്ങ് ചാര്‍ജ് നല്‍കേണ്ടിവരും.
പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകള്‍ക്കാണ്  ഏറ്റവുമധികം എടിഎം-12,000എണ്ണം. ഇന്ത്യയില്‍ നാലായിരത്തിലധികം എടിഎമ്മുകളുള്ള സ്വകാര്യ ബാങ്കായ ഐസിഐസിഐയാണ് ഇത്തരത്തില്‍ എ ടി എം ഔട്ട് സോഴ്സിങ്ങിന് ഇപ്പോള്‍ ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന് ഇത്തരത്തിലുള്ള ആലോചനയുമുണ്ട്. ഇതിനായി ബാങ്കിങ്ങ് ഇന്‍പുട്ടുകള്‍ അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
എടിഎം സൌജന്യമാക്കിയതിനോട് ബാങ്കുകള്‍ക്ക് മമതയില്ല. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനചെലവ്  പതിനഞ്ച് ശതമാനം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍  വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ എടിഎം സ്ഥാപിക്കാന്‍ ബാങ്കുകള്‍ തയ്യാറാവില്ല. മാത്രമല്ല സ്വന്തം എടിഎമ്മിന്റെ ചെലവില്‍ മറ്റുള്ള ബാങ്കുകള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുനനത് ബാങ്കുകള്‍ പ്രോല്‍സാഹിപ്പിക്കുകയുമില്ല. നിലവില്‍  35,000 ളാളം എടിഎമ്മുകളാണ് ഉള്ളത്. 2012ഓടെ ഒരു ലക്ഷംഎടിഎമ്മുകള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നയം മൂലം ഇതു പകുതിയായി കുറയും. ഈ വിടവിലാണ്  വൈറ്റ്ലൈന്‍ എടിഎമ്മുകള്‍ രംഗപ്രവേശം ചെയ്യുക. ഇത്തരം എ ടി എമ്മുകള്‍ക്ക് പ്രത്യേക ബാങ്കുകളുടെ പേരുണ്ടാവില്ല. ഇവരോടൊപ്പം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാങ്കുകളാണ് മെഷിനില്‍ നിറയ്ക്കാനുള്ള പണം നല്‍കുക.
യൂറോനെറ്റ് എന്ന വിദേശകമ്പനിയാണ് ഇപ്പോള്‍ ഈരംഗത്തെ പ്രമുഖര്‍. ഇവര്‍ക്കൊപ്പം എഫ് എഫ് എസ്, റിലയന്റ് ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ഈരംഗത്ത് അപേക്ഷകര്‍.

No comments:

Post a Comment