Saturday, March 26, 2011

ഖാന്‍ ചരിത്രമാകുന്നത് എങ്ങനെ?

'

എസ് അജോയ്

ലോകത്ത് രണ്ടുതരം മനുഷ്യരേ ഉള്ളൂ; നല്ലതും ചീത്തയും'-ലളിതമായ ഈ വാചകത്തില്‍ നിന്ന് മനോഹരമായ ചലച്ചിത്രം പിറവി കൊള്ളുകയാണ്. 'മൈ നേം ഈസ് ഖാന്‍' എന്ന ഷാരൂഖ്ഖാന്‍ ചിത്രം ചീത്തയെപ്പറ്റി അധികം പറയുന്നില്ല; നന്മയാണ് കാതല്‍. എന്നാല്‍ ഈ സിനിമക്കെതിരെയുള്ള ഹിന്ദുത്വ ശക്തികളുടെ ഉറഞ്ഞുതുള്ളല്‍ രാക്ഷസമാരെ ഓര്‍മ്മിപ്പിക്കും. ഹിന്ദുവര്‍ഗീയ വാദികളുടെ ബഹിഷ്കരണ ഭീഷണി മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ചിത്രത്തിനെതിരായി എന്നത് ആകസ്മികതയല്ല. അവര്‍ എന്നും അങ്ങനെതന്നെയായിരുന്നു.
ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തിനു ശേഷം എത്ര ക്രൂരമായാണ് ഇസ്ളാമിനോട് മുതലാളിത്ത ലോകം പെരുമാറുന്നത് എന്ന് 'ഖാന്‍' വരച്ചുകാട്ടുന്നു.ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സത്യസന്ധരും നിസഹായരുമായ മുസ്ളീങ്ങള്‍ നേരിടുന്ന മതപരമായ ഒറ്റപ്പെടലിന്റെ യഥാര്‍ഥമായ വിവരണം കൂടിയാണ് ഈ ചിത്രം. 'എന്റെ പേര് ഖാന്‍, ഞാനൊരു ഭീകരവാദിയല്ല'എന്ന് ഓട്ടിസത്തിന്റെ ചെറുപ്പതിപ്പായ ആസ്പര്‍ഗേഴ്സ് സിന്‍ഡ്രോം ബാധിച്ച നായകന്‍, റിസവാന്‍ഖാന്‍(ഷാരൂഖ്ഖാന്‍) ഇടയ്ക്കിടെ പറയുന്നുണ്ട്. ഈ പറച്ചിലില്‍ കുറ്റബോധം തോന്നുന്നത് മുതലാളിത്തത്തിനു മാത്രമല്ല എന്നു നാം മനസിലാക്കിയത് മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ശക്തികളുടെ ആവേശം കണ്ടപ്പോഴാണ്.
ഭീകരാക്രമണത്തിനു ശേഷമുള്ള നാളുകളില്‍ അമേരിക്കയിലെ മുസ്ളിം സ്വന്തം വ്യക്തിത്വം പുറത്തുകാട്ടാന്‍ പേടിക്കുന്ന സമയത്ത് പരസ്യമായി നിസ്ക്കരിക്കാന്‍ റിസ്വാന്‍ തയാറാകുന്നുണ്ട്.'നിസ്ക്കാരം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല അത് ചിന്തയെയും വിശ്വാസത്തെയും ആധാരമാക്കിയുള്ള പ്രവര്‍ത്തിയാണ്' അയാള്‍ പറയുന്നു. ഒരു നിഷ്കളങ്കന്‍ കൊല്ലപ്പെട്ടാല്‍ മനുഷ്യത്വവും മരിക്കുമെന്ന മഹത്തായ ഖുറാന്‍വചനം അമേരിക്കയിലെ ഭീകരാക്രമണത്തിനും ബാധകമാണെന്ന് വിശ്വസിക്കുന്ന നായകന് ഹിന്ദു വനിതയുമായുള്ള വിവാഹം പ്രശ്നമേ ഉണ്ടാക്കുന്നില്ല. മത വിശ്വാസിയായിരിക്കെ തന്നെ എത്രത്തോളം മതേതരവാദിയാവാം എന്നയാള്‍ കാട്ടിത്തരുന്നു. വിശ്വാസത്തില്‍ അടിയുറച്ച മുസ്ളിമിന് എങ്ങനെ വൈവിധ്യപൂര്‍ണമായ സമൂഹത്തില്‍ സംഘര്‍ഷങ്ങളില്ലാതെ ജീവിക്കാമെന്ന സന്ദേശവും വളരെ ആഴത്തിലുള്ളതാണ്.
ഖാന്‍ എന്ന 'വാല്‍' ചേര്‍ത്തതിന്റെ പേരില്‍ ജോലിയും മകന്റെ ജീവനും നഷ്ടമാകുമ്പോള്‍ ഭാര്യ മന്ദിര (കാജോള്‍)യും ഖാന് എതിരാവുന്നു. അരക്ഷിതമായ ഒരു സമൂഹത്തില്‍ എങ്ങനെയാണ് ബന്ധങ്ങള്‍ പോലും അപ്രസക്തമാകുന്നതെന്ന് ചിത്രം കാട്ടിത്തരുന്നു.
ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ക്കായി ക്രിസ്ത്യന്‍ പള്ളിയില്‍ പണം ശേഖരിക്കുന്ന രംഗവും ഓര്‍മ്മയല്‍ നിന്ന് മായില്ല. സംഭാവന നല്‍കാന്‍ ചെല്ലുന്ന ഖാനോട് ഇത് ക്രിസ്ത്യാനികള്‍് ആഫ്രിക്കയിലെ ക്രിസ്ത്യാനികള്‍ക്കായി സംഭരിക്കുന്ന പണമാണെന്നു പറയുന്നു. 'ഇത് ആഫ്രിക്കയിലെ ക്രിസ്ത്യാനികളല്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക്'എന്നു പറഞ്ഞ് കൊണ്ടു വന്ന പണം നല്‍കി പോവുന്ന രംഗം ലോകത്തെ മനുഷ്യരെ മുഴുവന്‍ മതത്തിന്റെ കണ്ണില്‍ കാണുന്നവര്‍ക്കുള്ള മറുപടിയാണ്.
സംവിധായകനെന്ന നിലയില്‍ കരണ്‍ജോഹര്‍ വിമര്‍ശകരെപ്പോലും അതിശയിക്കുന്നു. 'കുച്ച് കുച്ച് ഹോതാഹെ', 'കഭി ഖുഷി കഭി ഗം' തുടങ്ങിയ 'പോപ്പ്കോണ്‍ ചിത്ര' ങ്ങളെടുത്ത ജോഹര്‍ സിനിമയുടെ കച്ചവടമൂല്യം ചോര്‍ന്നുപോകാതെ നമ്മെ പലതും അനുഭവിപ്പിക്കുകയാണ്. ജീവിതത്തോടും മതത്തിനോടും പ്രണയത്തോടുമെല്ലാം സുതാര്യമായ ,സത്യസന്ധമായ നിലപാടുള്ള റിസ്വാന്‍ഖാന്റെ കഥ ലോകമെമ്പാടും നെഞ്ചിലേറ്റിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച താരജോഡികള്‍ എന്നു വാഴ്ത്തുന്ന ഷാരൂഖ്-കാജോളിന്റെ പ്രണയം ഗിമ്മിക്കുകളൊന്നമില്ലാതെ ലളിതമായി കരണ്‍ വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ അവിസ്മരണീയമാവുകയാണ് പ്രേക്ഷകര്‍ക്ക് ഈ പ്രണയാനുഭവം.
ഷാരൂഖ്ഖാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 'മൈ നേം ഈസ് ഖാന്‍'. ആസ്പര്‍ഗേഴ്സ് സിന്‍ഡ്രോം ബാധിച്ച യുവാവിന്റെ വേഷം നല്‍കുന്ന വെല്ലുവിളി അദ്ദേഹം മനോഹരമായി ഏറ്റെടുത്തു.
ഷാരൂഖ്ഖാന്റെ ചിത്രത്തെ എതിര്‍ക്കാനുള്ള ശിവസേനയുടെയും മറ്റ് ഹിന്ദുത്വ ശക്തികളുടെയും തീരുമാനം അവര്‍ക്കുതന്നെ തിരിച്ചടിയാവുകയായിരുന്നു. ശിവസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായി അവരുടെ വിലക്ക് ലംഘിച്ച് മഹാരാഷ്ട്രയില്‍ ആയിരങ്ങള്‍ 'മൈ നേം ഈസ് ഖാന്റെ' ടിക്കറ്റിനായി ക്യൂ നിന്നു. വിലക്ക് പേടിച്ച് മുംബൈയില്‍ റിലീസിങിന് തയാറാവാതെയിരുന്ന തിയേറ്ററുകളെല്ലാം തിരികെയെത്തി. മഹാരാഷ്ട്ര അടക്കിവാണ ഹിന്ദുത്വശക്തികള്‍ പത്തിമടക്കി.
'പാകിസ്ഥാനിയോ, താലിബാന്‍കാരനോ ആരും വന്നോട്ടെ, ജനങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കെന്താ'യെന്ന് പല്ലുകൊഴിഞ്ഞ മറാത്തിസിംഹം ബാല്‍താക്കറെ മുഖപത്രമായ 'സാമ്ന'യിലൂടെ വിലപിച്ചു.
ഷാരൂഖ്ഖാന്‍ എന്ന നടന്റെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒരുകൂട്ടം ജനാധിപത്യവിരുദ്ധരായ ഗുണ്ടാക്കൂട്ടത്തിന്റെ കല്‍പ്പനകള്‍ അലിഞ്ഞില്ലാതാവുന്നത് ലോകം കണ്ടു. ഇത് ജനാധിപത്യത്തിന്റെ വിജയം.
സിനിമയുടെ വിജയത്തിനായി ബാല്‍താക്കറെയുടെ വീടായ 'മാതോശ്രീ'യില്‍ പോയി കാല്‍തൊട്ടു വണങ്ങിയ ഹിന്ദി സിനിമാക്കാര്‍ക്ക് മുന്നില്‍ ഷാരൂഖ് പുത്തന്‍ പ്രതീകമായി. വീട്ടില്‍പോയി താക്കറെയെ കണ്ട് മാപ്പു ചോദിച്ചാല്‍ വിലക്ക് പിന്‍വലിക്കാം എന്നുപദേശിച്ചവരോട് ആദ്യം അദ്ദേഹം തന്നെ ക്ഷണിക്കട്ടെ എന്നു പറയാനുള്ള ചങ്കൂറ്റം ഷാരൂഖ് കാട്ടി.
ഉദാത്തമായ ചലച്ചിത്രം എന്നൊന്നും വിശേഷിപ്പിനാവില്ലെങ്കിലും 'മൈ നേം ഈസ് ഖാന്‍' പല കാരണങ്ങള്‍ കൊണ്ടും ചരിത്രമാവുകയാണ്. മദര്‍ ഇന്ത്യയും, ആവാരയും, കാഗസ് കേ ഫൂലും, മുഗള്‍-ഇ-അസമും പോലെ.

No comments:

Post a Comment